തിരുവനന്തപുരം: പഴയിടം മോഹനന്‍ നമ്പൂതിരിയെ സന്ദര്‍ശിച്ച് മന്ത്രി വി എന്‍ വാസവന്‍. മനുഷ്യ നന്മയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ് പഴയിടമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് അദ്ദേഹത്തിന് എല്ലാ പിന്തുണയുമുണ്ടാകും. സർക്കാരുമായി പഴയിടം മോഹനൻ നമ്പൂതിരിക്ക് ഒരു പ്രശ്നവും ഇല്ല. കലോത്സവത്തിലേക്ക് തിരിച്ചു വരുന്ന കാര്യത്തിൽ അദ്ദേഹം നല്ല മനസോടെ ചിന്തിക്കും എന്നാണ് കരുതുന്നതെന്നും വി എൻ വാസവൻ കൂട്ടിച്ചേര്‍ത്തു. സിപിഎമ്മിന്റെ ഗൃഹസന്ദർശനത്തിന്റെ ഭാഗമായാണ് വാസവൻ പഴയിടത്തിന്റെ വീട്ടിലെത്തിയത്.
ഓണത്തിനും വിഷുവിനുമെല്ലാം പഴയിടം നല്ല പായസമുണ്ടാക്കി തന്നിട്ടുണ്ട്. കൊവിഡ് കാലത്ത് പാവപ്പെട്ടവരെ സഹായിക്കാന്‍ ഞങ്ങള്‍ക്കൊപ്പം പഴയിടം മോഹനന്‍ നമ്പൂതിരിയും ഉണ്ടായിരുന്നു. അതൊന്നും മറക്കാന്‍ സാധിക്കില്ല. നിരവധി സന്ദർഭങ്ങളിൽ ഞങ്ങൾ അഭ്യർഥിച്ചിട്ട് പാവപ്പെട്ടവർക്കു സഹായം നൽകുകയും കല്യാണങ്ങൾ നടത്തുകയുമൊക്കെ അദ്ദേഹം ചെയ്തിട്ടുണ്ടെന്നും മന്ത്രി വി എന്‍ വാസവന്‍ മാധ്യമങ്ങളോട് പറഞ്ഞു. കലോത്സവത്തിന് മാംസാഹാരം വിളമ്പാത്തതിനു പഴയിടത്തിനുനേരെ ഒരു വിഭാഗം വിമർശനം ഉയർത്തിയിരുന്നു. ഇതിനുപിന്നാലെ ഇനി കലോത്സവം വേദികളില്‍ ഭക്ഷണം പാചകം ചെയ്യാനില്ലെന്ന് പഴയിടം നിലപാടെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി പഴയിടത്തെ സന്ദര്‍ശിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സര്‍ക്കാരിന്‍റെ പ്രതിനിധി ആയിട്ടല്ല മന്ത്രി വന്നതെന്ന് പഴയിടം പറഞ്ഞു. സഹോദരനെപ്പോലെയാണ് വി എന്‍ വാസവനെ കാണുന്നതെന്നും കലോത്സവത്തിലേക്ക് മടങ്ങിയെത്തുന്ന കാര്യത്തില്‍ തീരുമാനം പറയാന്‍ സമയമായിട്ടില്ലെന്നും പഴയിടം മോഹന്‍ നമ്പൂതിരി വ്യക്തമാക്കി.