പാരിസ്: സ്വപ്നം കണ്ടതെല്ലാം ദേശിയ ടീമിനായി നേടിയെന്നും ഇനി ഒന്നും അവശേഷിക്കുന്നില്ലെന്നും ഫുട്ബോള്‍ ഇതിഹാസ താരം മെസ്സി. ഫുട്ബോള്‍ കളിക്കുന്നത് തനിക്ക് വളരെ ഇഷ്ടമാണ്. എന്നാല്‍ 2026 ല്‍ നടക്കുന്ന ലോകകപ്പ് മത്സരത്തില്‍ കളിക്കാന്‍ സാധിക്കുമോയെന്ന് സംശയമാണെന്ന് മെസ്സി പറഞ്ഞു. അര്‍ജന്റീനയിലെ ഒരു സ്പോര്‍ട്സ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഇനിയൊരു ലോകകപ്പ് കളിക്കുന്നതിന് പ്രായം വെല്ലുവിളിയാകുമെന്ന കാര്യം താരം വെളിപ്പെടുത്തിയത്. ഖത്തര്‍ ലോകകപ്പ് മത്സരത്തിനുശേഷം മെസ്സി വിരമിക്കുന്നുവെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇനിയും കളിക്കാന്‍ താത്പര്യമുണ്ടെന്ന് മെസ്സി പറഞ്ഞതോടെ ഇത്തരം പ്രചാരണങ്ങള്‍ അവസാനിച്ചിരുന്നു. ഇതിനിടയിലാണ് വിരമിക്കാന്‍ സമയമായെന്ന സൂചന നല്‍കി മെസ്സി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
'ഞാന്‍ ഇപ്പോള്‍ കരിയറിന്‍റെ അവസാനഘട്ടത്തിലാണ്. സ്വപ്നം കണ്ടതെല്ലാം നേടി കഴിഞ്ഞു. വ്യക്തിപരമായും അങ്ങനെ തന്നെയാണ്. കരിയര്‍ തുടങ്ങുമ്പോള്‍ ഇത്തരം നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്ന് കരുതിയില്ല. ആരോടും പരാതികളോ പരിഭവങ്ങളോയില്ല. ഇനി ഒന്നും നേടാനില്ലെന്നാണ് കരുതുന്നത്. ഞാന്‍ ഫിറ്റ് ആണെന്ന് എനിക്ക് തോന്നുന്നതുവരെ ഫുട്ബോള്‍ മത്സരങ്ങളിലുണ്ടായിരിക്കും. അത് അടുത്ത ലോകകപ്പ് വരെ തുടരണമെന്ന് നിര്‍ബന്ധമില്ല' - മെസ്സി പറഞ്ഞു.
അതേസമയം, അടുത്ത ലോകകപ്പ് മത്സരത്തിലും മെസ്സി കളിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്കലോണി അടുത്തിടെ പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച താരം മെസ്സിയാണെന്നും സ്കലോണി കൂട്ടിച്ചേര്‍ത്തു. മറഡോണ ഇതിഹാസ താരമാണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. എന്നാല്‍ താന്‍ കണ്ടതില്‍വെച്ച് ഏറ്റവും മികച്ച കളിക്കാരന്‍ മെസ്സിയാണെന്നാണ് സ്കലോണി പറഞ്ഞു.
നീണ്ട 36 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് അര്‍ജന്റീന ലോകകപ്പ് നേടിയത്. ഫ്രാന്‍സിനെ പരാജയപ്പെടുത്തിയാണ് അര്‍ജന്റീന ഒന്നാം സ്ഥാനം നേടിയത്. ഫ്രാൻസിനെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ലയണൽ മെസിയും സംഘവും ലോകകപ്പ് നേടിയത്. നിശ്ചിതസമയത്തും (2-2) അധികസമയത്തും (3-3) തുല്യത പാലിച്ചതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കു നീണ്ടത്.