പാരിസ്: ഫുട്ബോള്‍ താരം കിലിയന്‍ എംബാപ്പെയുമായി തനിക്ക് യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളുമില്ലെന്ന് ഫുട്ബോള്‍ ഇതിഹാസ താരം മെസി. എംബാപ്പെയുമായി വളരെ അടുത്ത ബന്ധമാണുള്ളത്. ലോകകപ്പ് നേടിയതുമായി ബന്ധപ്പെട്ട് നടന്ന ആഘോഷപരിപാടികളെക്കുറിച്ച് എംബാപ്പെയുമായി സംസാരിച്ചിരുന്നുവെന്നും മെസി പറഞ്ഞു. ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുടെ സൂപ്പര്‍ താരങ്ങളായ ലിയോണൽ മെസിയും എംബപ്പെയും സ്വരച്ചേര്‍ച്ചയിലല്ലെന്നും ഖത്തര്‍ ലോകകപ്പ് കഴിഞ്ഞതോടെ ബന്ധം കൂടുതൽ വഷളായിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മെസി രംഗത്തെത്തിയത്.
'ഖത്തര്‍ ലോകകപ്പിന് ശേഷം എംബാപ്പെയെ കണ്ടപ്പോള്‍ ഫൈനല്‍ മത്സരത്തെക്കുറിച്ചാണ് തങ്ങള്‍ സംസാരിച്ചത്. ഫൈനല്‍ വിജയം എങ്ങനെയാണ് അര്‍ജന്റീനയിലെ ജനങ്ങള്‍ ആഘോഷിച്ചതെന്നും തന്‍റെ വ്യക്തിപരമായ ആഘോഷത്തെക്കുറിച്ചും എംബാപ്പയോട് സംസാരിച്ചു. എന്നാല്‍ ഫൈനലിലെ തോല്‍വി ഫ്രാന്‍സ് ടീം എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് അദ്ദേഹത്തോട് ചോദിച്ചിരുന്നില്ല. കാരണം, പരാജയപ്പെടുമ്പോഴുള്ള വേദന തനിക്ക് അറിയാം. താന്‍ അത് അനുഭവിച്ചിട്ടുണ്ട്. എംബാപ്പയ്ക്കും ടീമിലെ മറ്റ് കളിക്കാര്‍ക്കുമൊപ്പം പിഎസ്‌ജിക്കായി കിരീടങ്ങൾ നേടുകയാണ് തന്‍റെ ഇപ്പോഴത്തെ ലക്ഷ്യമെന്നും മെസി വ്യക്തമാക്കി.
അതേസമയം, അടുത്ത ലോകകപ്പ് മത്സരത്തില്‍ കളിക്കാന്‍ സാധ്യത കുറവാണെന്ന് മെസി അടുത്തിടെ പറഞ്ഞിരുന്നു. 'താന്‍ ഇപ്പോള്‍ കരിയറിന്‍റെ അവസാനഘട്ടത്തിലാണ്. സ്വപ്നം കണ്ടതെല്ലാം നേടി കഴിഞ്ഞു. വ്യക്തിപരമായും അങ്ങനെ തന്നെയാണ്. കരിയര്‍ തുടങ്ങുമ്പോള്‍ ഇത്തരം നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്ന് കരുതിയില്ല. ആരോടും പരാതികളോ പരിഭവങ്ങളോയില്ല. ഇനി ഒന്നും നേടാനില്ലെന്നാണ് കരുതുന്നത്. ഫിറ്റ് ആണെന്ന് തനിക്ക് തോന്നുന്നതുവരെ ഫുട്ബോള്‍ മത്സരങ്ങളിലുണ്ടായിരിക്കും. അത് അടുത്ത ലോകകപ്പ് വരെ തുടരണമെന്ന് നിര്‍ബന്ധമില്ലെന്നാണ് മെസി പറഞ്ഞത്.