കൊച്ചി: മലയാള സിനിമയില്‍ നല്ല മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് നടി ഭാവന. സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ചതുകൊണ്ട് മാത്രം ഒരു മോശം സിനിമയും മലയാളത്തില്‍ ഓടില്ലെന്ന് നടി പറഞ്ഞു. പ്രേക്ഷകര്‍ നടി നടന്മാര്‍ക്ക് അപ്പുറത്തേക്ക് കഥയും അതിന്‍റെ മേക്കിംഗും അഭിനയവുമാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. പുതുമുഖ താരങ്ങള്‍ അഭിനയിക്കുന്ന എത്രയോ സിനിമകള്‍ മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു. ഇതില്‍നിന്നെല്ലാം മനസിലാകുന്നത് മലയാളികള്‍ മികച്ച സിനിമകള്‍ കാണാന്‍ താത്പര്യപ്പെടുന്നുവെന്നാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തിരക്കഥ നല്ലതെങ്കിൽ ആര് അഭിനയിച്ചാലും പടം വിജയിക്കും, പണ്ട് താരമൂല്യമുള്ള സിനിമ ആദ്യത്തെ കുറച്ച് ദിവസം ഓടിയേക്കും, എന്നാൽ ഇപ്പോൾ വളരെ പെട്ടെന്നാണ് പ്രേക്ഷക പ്രതികരണങ്ങളൊക്കെ എത്തുന്നത്. സിനിമ മോശമാണെങ്കില്‍ അവർ മോശമാണെന്ന് തന്നെ പറയും എന്നും ഭാവന റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഭാവനയും ഷറഫുദ്ദീനും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' സിനിമയുടെ പ്രേമോഷനുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോഴാണ് നടി തന്‍റെ നിലപാട് വ്യക്തമാക്കിയത്. ആറുവര്‍ഷത്തിന് ശേഷമാണ് ഭാവന മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്നത്. നായകന്‍റെ ചെറുപ്പകാലത്തുണ്ടാകുന്ന പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രം ഒരു ഫാമിലി എന്റർറ്റെയിൻമെന്‍റാണെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. അശോകന്‍, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്‌സാന ലക്ഷ്മി തുടങ്ങിയവരും സിനിമയില്‍ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
അതേസമയം, 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' സിനിമ ഇന്നാണ് സിനിമ തിയേറ്ററിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഒഴിവാക്കാനാവാത്ത ചില കാരണങ്ങളാല്‍ ചിത്രം ഇന്ന് റിലീസ് ചെയ്യാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കളിലൊരാളായ രാജേഷ് കൃഷ്ണ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് രാജേഷ് കൃഷ്ണ പ്രേക്ഷകരെ ഇക്കാര്യം അറിയിച്ചത്.
നവാഗതനായ ആദില്‍ മൈമുനാഥ് അഷ്‌റഫാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സംവിധാനം ചെയ്യുന്നത്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറലില്‍ റെനീഷ് അബ്ദുള്‍ ഖാദറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ ആദില്‍ അഷ്‌റഫ് തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിംഗും നിര്‍വഹിക്കുന്നത്. വിവേക് ഭരതനാണ് സംഭാഷണം. അരുണ്‍ റുഷ്ദി ഛായാഗ്രഹണവും അനീസ് നാടോടി കലാസംവിധാനവും നിര്‍വഹിക്കുന്നു. ചിത്രത്തിലെ സംഗീതം ഒരുക്കുന്നത് പോള്‍ മാത്യൂസ്, ജോക്കര്‍ ബ്ലൂസ്, നിശാന്ത് രാംടെകെ എന്നിവര്‍ ചേര്‍ന്നാണ്. വിനായക് ശശികുമാറാണ് വരികളെഴുതുന്നത്. 2017-ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ആദം ജോണാണ് ഭാവന മലയാളത്തില്‍ അവസാനമായി അഭിനയിച്ച ചിത്രം.