ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുലിന് പിന്തുണയുമായി മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. കെ എല്‍ രാഹുല്‍ കുറ്റവാളിയൊന്നുമല്ല അദ്ദേഹത്തെ വെറുതെ വിടണമെന്നാണ് ഹര്‍ഭജന്‍ സിങ് ട്വീറ്റ് ചെയ്തത്. ഗവാസ്കര്‍ ട്രോഫി മത്സരത്തിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് കെ എല്‍ രാഹുലിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം കടുത്ത വിമര്‍ശനം ഉയരുന്നത്. മോശം ഫോം തുടരുന്നതിനിടയില്‍ താരത്തിന്‍റെ ഉപനായക പദവി കഴിഞ്ഞ ദിവസം നഷ്ടമായിരുന്നു.
'നമ്മുക്ക് കെ എല്‍ രാഹുലിനെ വെറുതെ വിടാമെന്ന് തോന്നുന്നു. അദ്ദേഹം കുറ്റമൊന്നും ചെയ്തിട്ടില്ല. എല്ലാ സമയങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ ഒരു കളിക്കാരന് സാധിച്ചെന്ന് വരില്ല. കെ എല്‍ രാഹുല്‍ ഇപ്പോള്‍ കടന്നുപോകുന്ന പ്രതിസന്ധിയിലൂടെ ഞാനടക്കമുള്ള പല സ്പോര്‍ട്സ് താരങ്ങളും കടന്നുപോയിട്ടുണ്ട്. അദ്ദേഹത്തിന് ഇന്ത്യന്‍ താരമെന്ന ബഹുമാനമെങ്കിലും നല്‍കൂ. അയാളില്‍ വിശ്വാസമര്‍പ്പിക്കാന്‍ എല്ലാവരും തയ്യാറാവണം' - ഹര്‍ഭജന്‍ സിങ് ട്വീറ്റ് ചെയ്തു.
വെങ്കടേഷ് പ്രസാദിനെപ്പോലുള്ള മുൻതാരങ്ങളടക്കം നിരവധിപ്പേര്‍ കെ എല്‍ രാഹുലിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഫോമില്ലാത്ത രാഹുലിന് അവസരം കൊടുത്തു കൊണ്ടേയിരിക്കുന്നത് ആഭ്യന്തര മത്സരങ്ങളിൽ മികവ് തെളിയിക്കുന്ന താരങ്ങളോടുള്ള അവഗണനയാണെന്ന് വെങ്കടേഷ് പ്രസാദ് ആരോപിച്ചു.