തിരുവനന്തപുരം: പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അഭിപ്രായങ്ങള്‍ പറയുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളിധരന്‍. നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിക്കരുതെന്ന് തന്നോട് ആരും പറഞ്ഞിട്ടില്ലെന്നും അത്തരത്തില്‍ ഒരു കത്തും ലഭിച്ചിട്ടില്ലെന്നും കെ മുരളിധരന്‍ പറഞ്ഞു. പാർട്ടി പ്രവർത്തനം നിർത്തണം എന്ന് പറഞ്ഞാൽ നിർത്തും. പാർട്ടിക്ക് അകത്ത് പ്രവർത്തിക്കുന്ന നേരത്ത് അഭിപ്രായം പറയും. അഭിപ്രായം പറയാൻ പാടില്ലെന്ന് ആണെങ്കിൽ അറിയിച്ചാൽ മതി, പിന്നെ വായ തുറക്കുന്നില്ല. കെപിസിസിയില്‍ നിന്ന് കത്ത് കിട്ടുമ്പോള്‍ വിഷയത്തില്‍ പ്രതികരിക്കാമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യ പാര്‍ട്ടിയില്‍ വിമര്‍ശനം പാടില്ലെന്നാണോ നേതൃത്വം പറയുന്നത്? രാഷ്ട്രീയ കാര്യ സമിതി വിളിക്കണമെന്നും എക്സിക്യൂട്ടീവ് വിളിക്കണമെന്നുമൊക്കെ പറഞ്ഞത് പാർട്ടി വേദിക്ക് വേണ്ടിയാണ്. അതിലെന്താണ് തെറ്റെന്ന് മനസ്സിലായിട്ടില്ലെന്നും കെ മുരളിധരന്‍ പറഞ്ഞു. കോൺഗ്രസിനെ പരസ്യമായി വിമർശിച്ചുവെന്ന പേരിൽ എം കെ രാഘവന് താക്കീത് നൽകുകയും കെ മുരളീധരന് പ്രസ്താവനകളിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുരളിധരന്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഉപയോഗിച്ച ശേഷം വലിച്ചെറിയുകയെന്ന രീതിയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പിന്തുടരുന്നതെന്ന് എം കെ രാഘവന്‍ അടുത്തിടെ പറഞ്ഞിരുന്നു. സ്ഥാനവും മാനവും വേണമെങ്കിൽ മിണ്ടാതിരിക്കുക എന്നതാണ് കോൺഗ്രസ് പാർട്ടിയുടെ അവസ്ഥ. പാർട്ടിയിൽ വിയോജിപ്പും വിമർശനവും നടത്താൻ പറ്റാത്ത സ്ഥിതിയാണ്. ലീഗിൽ പോലും ഉൾപ്പാർട്ടി ജനാധിപത്യം പുനസ്ഥാപിച്ചു എന്നായിരുന്നു രാഘവന്റെ വിമര്‍ശനം. ഇതിനെ പിന്തുണച്ച് കെ മുരളിധരനും രംഗത്തെത്തിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ പൊതുവികാരമാണ് രാഘവന്‍ പറഞ്ഞത്. വിമര്‍ശനത്തില്‍ തെറ്റില്ലെന്നും മുരളിധരന്‍ പറഞ്ഞിരുന്നു.