ഡല്‍ഹി: നേതൃത്വം ബോധപൂര്‍വ്വം തന്നെ അപമാനിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളിധരന്‍ എം പി. ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിക്കാനില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ട് എം പിമാരെ പിണക്കിയതിന്‍റെ ഭവിഷത്ത് നല്ലതായിരിക്കില്ലെന്നും തന്‍റെ സേവനം വേണോ വേണ്ടയോ എന്ന് പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും മുരളിധരന്‍ പറഞ്ഞു. നേതൃത്വത്തിനെതിരായ പരസ്യ വിമർശനത്തിൽ കെ പി സി സി എം കെ രാഘവന് താക്കീതും കെ മുരളീധരന് മുന്നറിയിപ്പും നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് മുരളിധരന്‍ രംഗത്തെത്തിയത്.
'പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് എനിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്‍റെ പ്രസ്താവനയില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ പാര്‍ട്ടി നേതൃത്വത്തിന് നേരിട്ടോ ഫോണില്‍ കൂടിയോ സംസാരിക്കാമായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള ഒരു നീക്കവും നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല. എന്നെ ഇന്‍സള്‍ട്ട് ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരിക്കാം ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്. ലോക്‌സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനില്ല'- കെ മുരളീധരന്‍ പറഞ്ഞു.
ഉപയോഗിച്ച ശേഷം വലിച്ചെറിയുകയെന്ന രീതിയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പിന്തുടരുന്നതെന്ന് എം കെ രാഘവന്‍ അടുത്തിടെ പറഞ്ഞിരുന്നു. സ്ഥാനവും മാനവും വേണമെങ്കിൽ മിണ്ടാതിരിക്കുക എന്നതാണ് കോൺഗ്രസ് പാർട്ടിയുടെ അവസ്ഥ. പാർട്ടിയിൽ വിയോജിപ്പും വിമർശനവും നടത്താൻ പറ്റാത്ത സ്ഥിതിയാണ്. ലീഗിൽ പോലും ഉൾപ്പാർട്ടി ജനാധിപത്യം പുനസ്ഥാപിച്ചു എന്നായിരുന്നു രാഘവന്റെ വിമര്‍ശനം. ഇതിനെ പിന്തുണച്ച് കെ മുരളിധരനും രംഗത്തെത്തിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ പൊതുവികാരമാണ് രാഘവന്‍ പറഞ്ഞത്. വിമര്‍ശനത്തില്‍ തെറ്റില്ലെന്നും മുരളിധരന്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കെ സുധാകരന്‍ എം കെ രാഘവന് താക്കീതും കെ മുരളീധരന് മുന്നറിയിപ്പും നൽകിയത്.