തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ എം എല്‍ എ പരാജയപ്പെടുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ബ്രഹ്മപുരം വിഷയത്തില്‍ പ്രതിഷേധിച്ച കൊച്ചി കോര്‍പറേഷനിലെ വനിത കൗണ്‍സിലര്‍മാര്‍ക്കെതിരായ പൊലീസ് നടപടി സഭ നിര്ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചതിനുപിന്നാലെയാണ് സ്പീക്കര്‍ അസാധാരണ പരാമര്‍ശം നടത്തിയത്.
'ജനങ്ങൾ എല്ലാം കാണുന്നുണ്ട്. എല്ലാവരും ചെറിയ മാര്‍ജിനില്‍ ജയിച്ചവരാണ്, അത് മറക്കണ്ട. ഷാഫി പറമ്പിലില്‍ അടുത്ത തവണ തോല്‍ക്കും. സഭയിൽ ബാനർ കൊണ്ട് സ്പീക്കറുടെ മുഖം മറയ്ക്കരുതെന്ന് സ്പീക്കര്‍ പറഞ്ഞു. റോജി എം ജോണ്‍ എം എല്‍ എയാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ അനുമതി നല്‍കില്ലെന്നും ആദ്യ സബ് മിഷനായി പരിഗണിക്കാമെന്നുമായിരുന്നു സ്പീക്കര്‍ മറുപടി നല്‍കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നതിനാലാണ് അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കാത്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. തുടര്‍ന്ന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഉള്ള പ്രശ്നങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യാൻ പറ്റില്ല എന്ന് സ്പീക്കർ റൂളിംഗ് നല്‍കി. ഇതിനുപിന്നാലെ പ്രതിപക്ഷ എം എല്‍ എമാര്‍ സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു.