ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന പിടികിട്ടാപ്പുള്ളിയും ശതകോടീശ്വരനുമായ മെഹുൽ ചോക്‌സിക്കെതിരായി പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസ് ഇന്റർപോൾ പിൻവലിച്ചു. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,000 കോടിരൂപ തട്ടിയെടുത്ത് രാജ്യംവിട്ടയാളാണ് ചോക്‌സി. ഇന്ത്യയിലെ നിയമനടപടികൾ നേരിടാതെ ആന്റിഗ്വൻ പൗരത്വം നേടുകയായിരുന്നു ഇയാൾ. 2018-ൽ ഇന്ത്യ വിടുന്നതിനു മുമ്പുതന്നെ ഇന്റർപോൾ ചോക്സിക്കെതിരേ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ നിലവിൽ വെബ്സൈറ്റിൽ മെഹുൽ ചോക്‌സിക്കെതിരായി പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസ് കാണാനില്ല. ചോക്സിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്തതെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തെക്കുറിച്ച് കേസ് അന്വേഷണം നടത്തുന്ന സി ബി ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. പിടികിട്ടാപ്പുള്ളിപ്പട്ടികയിൽ നിന്ന് പേര് നീക്കിയതോടെ ചോക്‌സിയെ ഇന്ത്യയിലെത്തിക്കാനുള്ള സിബിഐയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ട് ആന്റിഗ്വയിലെത്തിയ മെഹുൽ ചോക്സി, ക്യൂബയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഡൊമിനിക്കന്‍ പൊലീസിന്റെ പിടിയിലായെന്നായിരുന്നു റിപ്പോർട്ടുകൾ. തുടർന്ന് 2021ൽ ചോക്സിക്കെതിരെ ഡൊമിനിക്ക കേസെടുത്തിരുന്നു. ഡൊമിനിക്കൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയാണ് കേസുകള്‍ ഒഴിവാക്കി അയാള്‍ അവിടെ പിടിച്ചു നില്‍ക്കുന്നത്. അതിനിടെ, തന്നെ റോ ഏജന്റുമാരെന്ന് കരുതുന്ന രണ്ടുപേരാണ് ആന്റിഗ്വയിൽ നിന്ന് ഡൊമിനിക്ക റിപ്പബ്ലിക്കിലേക്ക് തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് അടുത്തിടെ മെഹുൽ ചോക്‌സി ആന്റിഗ്വ ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. ഇത് ഇന്ത്യൻ സർക്കാറിന് തിരിച്ചടിയായി. ഇതിനു പിന്നാലെയാണ് ഇന്റർപോളിന്റെ പട്ടികയിൽ നിന്ന് പേര് വെട്ടിമാറ്റുന്നത്.