മടങ്ങിയെത്തുന്ന പ്രവാസികൾക്കുള്ള നോർക്കയുടെ റജിസ്ട്രഷൻ വൈകുന്നതായി പരാതി. നോർക്കയുടെ വെബ്സൈറ്റിലെ സാങ്കേതിക തകരാർ മൂലം ലിങ്ക് തുറക്കാനാകാത്തതാണ് റജിസ്ട്രഷൻ വൈകാൻ കാരണം. വിദേശങ്ങളിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് നോർക്കയുടെ റജിസ്ട്രേഷൻ ഇന്നലെ രാത്രിമുൽ ആരംഭിക്കാമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇതുവരെ റജിസ്ട്രേഷൻ ആരംഭിക്കാനായിട്ടില്ല. ഉച്ചക്ക് ഒരുമണിയോടെ സാങ്കേതിക തകരാർ പരിഹരിക്കുമെന്നാണ് അറിയിച്ചിരുന്നത്. കൂട്ടത്തോടെ ആളുകൾ ലിങ്ക് ഓപ്പൺ ചെയ്യുന്നതുകൊണ്ടാണ് റജിസ്ട്രേഷൻ സാധ്യമാകാത്തതെന്നാണ് നോർക്കയുടെ വിശദീകരണം. വൈകിട്ടോടെ റജിസ്ട്രേഷൻ ആരിഭിക്കാനാകുമെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്തുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ കേന്ദ സംസ്ഥാന സർക്കാരുകൾ നടപടികൾ ആരംഭിച്ചതിന്റെ ഭാഗമായാണ് നോർക്ക റജിസ്ട്രേഷൻ ആരംഭിച്ചത്. പ്രത്യേക വിമാനത്തിലായിരിക്കും വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുക. ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ഗർഭിണികൾ, വിദ്യാർത്ഥികൾ, വിസിറ്റിംഗ് വിസയിൽ പോയവർ, മത്സ്യ തൊഴിലാളികൾ എന്നിവർക്കായിരിക്കും മുൻഗണന. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു മടങ്ങിയെത്തുന്നവരെ നിരീക്ഷണത്തിലാക്കാനും ചികിത്സിക്കാനുമുള്ള സൗകര്യം ഒരുക്കിയതായി നോർക്ക് റൂട്ട്സ് അറിയിച്ചു.