കോഴിക്കോട്: എലത്തൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീയിട്ട സംഭവത്തിൽ അക്രമിയ്ക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. ഇന്നലെ രാത്രി 9.30 ഓടെ ആലപ്പുഴ - കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലാണ് അക്രമം നടന്നത്. ഡി വൺ കോച്ചിലെത്തിയ അക്രമി സഹയാത്രികരുടെ ദേഹത്തേക്ക് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെ പുലർച്ചെ റെയിൽവേ ട്രാക്കിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. കണ്ണൂർ മട്ടന്നൂർ സ്വദേശി നൗഫിക്, റഹ്മത്ത് (48), ഇവരുടെ സഹോദരിയുടെ മകൾ സഹറ(2) എന്നിവരുടെ മൃതദേഹമാണ് ട്രാക്കിൽ നിന്ന് ലഭിച്ചത്. ഇവർ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ട്രെയ്നിൽ നിന്ന് ചാടിയതാകാമെന്നാണ് നിഗമനം. 9 പേർക്കാണ് അക്രമത്തിൽ പൊള്ളലേറ്റത്. ഇതിൽ നാല് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പോലീസിന് നിര്‍ണായക വിവരം ലഭിച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിയെന്ന് സംശയിക്കുന്നയാൾ മറ്റൊരാളുടെ ബൈക്കിന് പിന്നില്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. അക്രമി കൈ കാണിക്കാതെ തന്നെ ബൈക്ക് നിര്‍ത്തുന്നത് ദൃശ്യങ്ങളിൽ കാണാം. നടന്നത് ആസൂത്രിത ആക്രമണമാണെന്നും ദുരൂഹതയുണ്ടെന്നും പൊലീസ് പറഞ്ഞു.