കൊച്ചി: ഐ എസ് എല്‍ പ്ലേ ഓഫിനിടെ കളംവിട്ട സംഭവത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സും കോച്ച് ഇവാൻ വുകോമാനോവിച്ചും മാപ്പ് പറഞ്ഞു. ക്ലബിനെതിരെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ നടപടി എടുത്തതിന് എടുത്തതിന് പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്സ് മാപ്പ് പറയാന്‍ തയ്യാറായത്. 'നോക്കൌട്ട് മത്സരത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് ഖേദം പ്രകടിപ്പിക്കുന്നു. മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ടത് ദൌര്‍ഭാഗ്യകരവും അപക്വവുമായ നടപടിയായിരുന്നു. മത്സരച്ചൂടിലായിരുന്നു ആ നടപടികള്‍. ഇനി അത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് ഫുട്ബോള് പ്രേമികള്‍ക്ക് ഉറപ്പ് നല്‍കുന്നുവെന്ന് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ടീം വിശദമാക്കി.
ഒരുമയോടെ കൂടുതല്‍ ശക്തരായി തിരികെ വരുമെന്നും നെനെഗറ്റീവ് സാഹചര്യങ്ങളില്‍ കുടുങ്ങിയതിന് ക്ഷമാപണം നടത്തുന്നതായി ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകോമാനോവിച്ച് ട്വിറ്ററില്‍ വിശദമാക്കി. മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ട കേരള ബ്ലാസ്റ്റേഴ്സിന് നാല് കോടി രൂപയാണ് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ പിഴയിട്ടത്. ക്ഷമാപണം നടത്തിയില്ലെങ്കില്‍ ഇത് ആറ് കോടിയാവുമെന്നും ഫുട്ബോള്‍ ഫെഡറേഷന്‍ വിശദമാക്കിയിരുന്നു. 10മത്സരങ്ങളില്‍ വിലക്കും അഞ്ച് ലക്ഷം പിഴയുമാണ് കോച്ചിന് വിധിച്ചത്.