ബാംഗ്ലൂര്‍: കർണാടക നിയമസഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. 43 അംഗ പട്ടികയിൽ ബിജെപിയിൽ നിന്ന് കഴിഞ്ഞ ദിവസം കോൺഗ്രസിലെത്തിയ മുൻ ഉപമുഖ്യമന്ത്രി ലക്ഷമൺ സവാദി ഇടം പിടിച്ചു. ആദ്യ രണ്ടുഘട്ടങ്ങളിൽ പ്രഖ്യാപിച്ച പട്ടികകളിലും ബിജെപി വിട്ടെത്തിയ നേതാക്കളെ പരിഗണിച്ചിരുന്നു.
അതേസമയം മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ ക്ക് ഇത്തവണ കോലാർ സീറ്റ് നൽകിയിട്ടില്ല. കോലാറിൽ പ്രമുഖ നേതാവ് മഞ്ജുനാഥ് മത്സരിക്കും. ലഭിക്കുന്ന സൂചനയനുസരിച്ച് സിദ്ധരാമയ്യ വരുണ സീറ്റിൽ മാത്രമായിരിക്കും മത്സരിക്കുക. എന്നാൽ ഇനിയും പട്ടിക വരാനുള്ളതുകൊണ്ട് ഇക്കാര്യത്തിൽ തീർപ്പ് പറയാനാവില്ല. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിലാണ് ഏറ്റവും മുതിർന്ന നേതാവായ സിദ്ധാരാമയ്യ മത്സരിച്ചിരുന്നത്. ഇത്തവണയും ജനങ്ങളുടെ ആ ഗ്രഹമനുസരിച്ച് വരുണക്ക് പുറമെ കോലാറിൽ കൂടി മത്സരിക്കാൻ അനുവദിയ്ക്കണമെന്ന് സിദ്ധരാമയ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുതിർന്ന നേതാക്കളായ ഡി ശിവകുമാർ ,ജി പരമേശ്വര തുടങ്ങിയവർ ഇത് ഗുണം ചെയ്യില്ല എന്ന അഭിപ്രായക്കാരാണ്.
അതേസമയം വരുണയിലെ വിജയം ഉറപ്പാണെന്നും പാർട്ടി പ്രവർത്തകരുടെ നിർബന്ധം മൂലം മാത്രമാണ് കോലാർ ആവശ്യപ്പെട്ടത് എന്നും സിദ്ധരാമയ്യ വ്യക്തമാക്കി. 2024- ഓടുകൂടി താൻ മത്സരരംഗത്തു നിന്ന് പിൻമാറുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
മെയ് 10- നാണ് കർണ്ണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 13- നാണ് ഫലപ്രഖ്യാപനം. കോൺഗ്രസ് അധികാരത്തിൽ വരുമെന്നാണ് ഇതുവരെയുള്ള സർവ്വേ ഫലങ്ങൾ നൽകുന്ന സൂചന.