തിരുവനന്തപുരം: മാനവികതയുടെ ഉൽകൃഷ്ടമായ സന്ദേശമാണ് റമദാനും ഈദുൽ ഫിത്തറും മുന്നോട്ടുവെക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധികൾ മറികടന്ന് സമാധാനവും സമത്വവും പുലരുന്ന ലോകത്തിനായി പരിശ്രമിക്കുന്ന മനുഷ്യർക്ക് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉൾക്കരുത്ത് ഈദുൽ ഫിത്തർ പകരുന്നു. വ്രതാനുഷ്ഠാനത്തിലൂടെ ആർജ്ജിച്ച സ്വയം നവീകരണം മുൻപോട്ടുള്ള ജീവിതത്തിൽ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെടുത്താൻ വിശ്വാസികൾക്ക് സാധിക്കണമെന്നും അപ്പോൾ മാത്രമേ അതിന്റെ മഹത്വം കൂടുതൽ തിളക്കത്തോടെ പ്രകാശിക്കുകയുള്ളൂവെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. ആ വെളിച്ചം ഈ ലോകത്തെ പ്രകാശപൂർണ്ണമാക്കട്ടെ. നന്മയും ഒരുമയും പുലരുന്ന ലോകം നമുക്കൊരുമിച്ചു പടുത്തുയർത്താം. ഏവർക്കും ഹൃദയപൂർവ്വം ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, എല്ലാ ആഘോഷങ്ങൾക്കും നൻമയുടെയും മാനവികതയുടെയും ഒരു തലമുണ്ടെന്ന് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഓണമായാലും വിഷുവായാലും ദസറയായാലും ക്രിസ്മസ് ആയാലും ഈസ്റ്ററായാലും ചെറിയ പെരുന്നാളായാലും വലിയ പെരുന്നാളായാലും എല്ലാം. മോസസും യേശുവും അബ്രഹാമും ഭഗവാൻ ശ്രീരാമനും ശ്രീകൃഷ്ണനും ശ്രീബുദ്ധനും മുഹമ്മദ് നബിയുമെല്ലാം വ്യത്യസ്ത കാലഘട്ടങ്ങളിൽ അവതീർണ്ണരായ ദൈവദൂതൻമാരാണ്. ഒരുനാടും സമൂഹവും മുന്നറിയിപ്പുകാരില്ലാതെ കടന്നു പോയിട്ടില്ലെന്ന് വേദങ്ങൾ സാക്ഷ്യപ്പെടുത്തുന്നുവെന്ന് കെ ടി ജലീല്‍ പറഞ്ഞു.
ജനങ്ങൾക്കിടയിൽ മൈത്രിയും സൗഹാർദ്ദവും സഹിഷ്ണുതയും ആഗ്രഹിക്കുന്ന പ്രയാസമനുഭവിക്കുന്ന മുഴുവൻ മനുഷ്യരും സകാത്തിന് അർഹരാണ്. പാവപ്പെട്ടവർക്ക് സമ്പന്നൻ്റെ സ്വത്തിൽ ദൈവം നിശ്ചയിച്ച അവകാശമാണ് "സകാത്ത്". അല്ലാതെ മുതലാളി തൊഴിലാളിക്ക് നൽകുന്ന സൗജന്യമോ ഔദാര്യമോ അല്ല. തൊഴിലാളിയുടെ വിയർപ്പിൻ്റെ കണം ശരീരത്തിൽ നിന്ന് വലിയുന്നതിന് മുമ്പ് അവൻ്റെ വേതനം നൽകണമെന്നാണ് മുഹമ്മദ് നബി ഉൽഘോഷിച്ചത്. പാടത്ത് പണിയെടുത്താൽ വരമ്പത്ത് കൂലി എന്നർത്ഥം. എല്ലാവർക്കും ഹൃദ്യമായ ചെറിയ പെരുന്നാൾ ആശംസകൾ - കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.