കൊല്ലം: ഡോ. വന്ദനാ ദാസ് കൊലക്കേസ് പ്രതി സന്ദീപിന് മാനസികാരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരണം. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയാണ് പരിശോധന നടത്തിയത്. സന്ദീപിന്റെ പരസ്പര വിരുദ്ധമായ സംസാരവും വിഭ്രാന്തിയും അമിത ലഹരി ഉപയോഗം മൂലമായിരുന്നു എന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍. വന്ദനയെ ലക്ഷ്യംവെച്ചല്ല ആക്രമണം നടത്തിയതെന്നും ആശുപത്രിയിലുളളവര്‍ തന്നെ ഉപദ്രവിക്കുമെന്ന തോന്നലാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും സന്ദീപ് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
'നാട്ടുകാരില്‍ ചിലര്‍ പിന്തുടര്‍ന്ന് ആക്രമിക്കുമെന്ന തോന്നലായിരുന്നു. അതുകൊണ്ടാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. പൊലീസെത്തിയപ്പോള്‍ ഞാന്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിച്ചിരുന്നു. അവര്‍ പോയപ്പോള്‍ പിന്നെയും വിളിച്ചുവരുത്തി. ആശുപത്രിയിലെത്തിയപ്പോള്‍ പരിശോധിക്കുന്നവരുടെ സംസാരരീതി എനിക്ക് ഇഷ്ടമായില്ല. അവരും എന്നെ ഉപദ്രവിക്കും എന്ന് തോന്നിയപ്പോഴാണ് കത്തിയെടുത്തത്. പുരുഷ ഡോക്ടറെ ഉപദ്രവിക്കാനാണ് ശ്രമിച്ചത്. വന്ദനയെ ലക്ഷ്യംവെച്ചല്ല'- എന്നാണ് സന്ദീപ് പൊലീസിനോട് പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കുറ്റബോധമോ പശ്ചാത്താപമോ ഇല്ലാതെയാണ് സന്ദീപ് സംസാരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളുടെ കയ്യില്‍നിന്നാണ് ലഹരി വസ്തുക്കള്‍ വാങ്ങിയതെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ജയില്‍ സൂപ്രണ്ട് സത്യരാജിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥര്‍ സന്ദീപിനോട് കാര്യങ്ങള്‍ ചോദിച്ചത്. രക്ഷപ്പെടാനുളള തന്ത്രമാണോ മൊഴിയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.