ബാംഗ്ലൂര്‍: കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയായാല്‍ സന്തോഷമെന്ന് സഹോദരന്‍ ഡി കെ സുരേഷ്. മുഖ്യമന്ത്രി ആരാകണമെന്ന നിര്‍ണായക ചര്‍ച്ച ഇന്ന് നടക്കാനിരിക്കെയാണ് ഡി കെ സുരേഷ് തന്‍റെ നിലപാട് അറിയിച്ചത്. മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യയുടെയും ഡി കെ ശിവകുമാറിന്‍റെയും പേരുകളാണ് മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. ഡി.കെ ശിവകുമാറിന്‍റെ സഹോദരനെന്ന നിലയിലും സാധാരണക്കാരനായ ഒരു പൗരനെന്ന നിലയിലും അദ്ദേഹം മുഖ്യമന്ത്രിയാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് സുരേഷ് പറഞ്ഞു. ഇന്ന് വൈകീട്ടാണ് കർണാടകയിൽ നിയമസഭ കക്ഷിനേതാവിനെ തെരഞ്ഞെടുക്കാനുള്ള യോഗം നടക്കുക. എല്ലാ എം എല്‍ എമാരോടും യോഗത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, കര്‍ണാടകയില്‍ തന്‍റെ പിതാവ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് സിദ്ദരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ദരാമയ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 'ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നതെല്ലാം ചെയ്യും. കര്‍ണാടകയുടെ താത്പര്യം സംരക്ഷിക്കാന്‍ പിതാവിനെ മുഖ്യമന്ത്രിയാക്കണം എന്നാണ് ആഗ്രഹിക്കുന്നത്. മകനെന്ന നിലയില്‍ അദ്ദേഹം മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ ഭരണകാലം നല്ലതായിരുന്നുവെന്നാണ് താന്‍ വിലയിരുത്തുന്നത്. ഇനിയും അദ്ദേഹം മുഖ്യമന്ത്രിയായാല്‍ ബിജെപിയുടെ അഴിമതി തുടച്ചുനീക്കും. കര്‍ണാടകയിലെ ജനങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും' യതീന്ദ്ര സിദ്ദരാമയ്യ പറഞ്ഞു.