ഡല്‍ഹി: കര്‍ണാടകയിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം സ്വന്തമാക്കിയതിന് പിന്നാലെ മുഖ്യമന്ത്രിപദത്തെച്ചൊല്ലി ആശയക്കുഴപ്പം തുടരുന്നതിനിടെ കെപിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ ഡല്‍ഹിയിലെത്തിയിരുന്നു. വിമത നീക്കങ്ങൾക്കില്ലെന്ന് ഡി കെ ശിവകുമാർ അറിയിച്ചു. എംഎൽഎമാരുടെ അഭിപ്രായത്തിന് എന്ത് രഹസ്യസ്വഭാവമാണ് ഉളളതെന്ന് അറിയില്ല. ഹൈക്കമാൻഡിന്റെ തീരുമാനം എന്ത് തന്നെ ആയാലും അത് അംഗീകരിക്കുമെന്ന് ഡി കെ ശിവകുമാർ പറഞ്ഞു.
അതേസമയം, കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി രൻദീപ് സുർജെവാലയും കേന്ദ്ര നിരീക്ഷകരും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 135എം എല്‍ എമാരില്‍ ഭൂരിഭാഗം പേരും പിന്തുണയ്ക്കുന്നത് സിദ്ധരാമയ്യ ആണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുമായി യോഗം ചേര്‍ന്നതിനുശേഷമായിരിക്കും ഖാര്‍ഗെ അന്തിമ തീരുമാനം അറിയിക്കുക.
ജനകീയതയും പ്രായവും കണക്കിലെടുത്തു സിദ്ധരാമയ്യയെ (75) മുഖ്യമന്ത്രിയാക്കാനാണു സാധ്യതയെന്നു പാർട്ടി വൃത്തങ്ങള്‍ പറയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയം ആവർത്തിക്കാനായി ശിവകുമാർ (60) തൽക്കാലം പിസിസി പ്രസിഡന്റായി തുടരുന്നതാണ് ഉചിതമെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം ആളുകള്‍ വിലയിരുത്തുന്നു. ഇരു നേതാക്കള്‍ക്കും അനുയോജ്യമായ തീരുമാനത്തിനാണ് നേതൃത്വം ശ്രമിക്കുന്നത്.