ഡല്‍ഹി: മന്ത്രിമാരെ തീരുമാനിക്കാന്‍ സിദ്ദരാമയ്യയും ഡി കെ ശിവകുമാറും ഡല്‍ഹിയിലേക്ക്. മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും പുറമെ 18 മുതല്‍ 25 മന്ത്രിമാര്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. മുഖ്യമന്ത്രിയായി സിദ്ദരാമയ്യയെയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഡൽഹിയിൽനിന്ന് വ്യാഴാഴ്ച രാത്രിയോടെ ബംഗളൂരുവിൽ മടങ്ങിയെത്തിയ സിദ്ധരാമയ്യയും ശിവകുമാറും രാത്രി എട്ടിന് കെപിസിസി ഓഫിസിൽ നടന്ന നിയമസഭ കക്ഷി യോഗത്തില്‍ പങ്കെടുത്തു. മീറ്റിംഗില്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി നിര്‍ദ്ദേശിച്ച് ഡി കെ ശിവകുമാറാണ് പ്രമേയം അവതരിപ്പിച്ചത്.
അതേസമയം, കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വിശദീകരണം നല്‍കി. എല്ലാ പാര്‍ട്ടികളുടെയും ദേശീയ നേതാക്കളെയാണ് സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചിരിക്കുന്നതെന്നും സിപിഎം ജനറല്‍ സെക്രട്ടറിയെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് സുഖു, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുളള, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് എന്നിവരെയാണ് കോണ്‍ഗ്രസ് സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചിട്ടുളളത്.