തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. അടുത്ത 5 ദിവസം കൂടി സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 39 ഡിഗ്രി വരെ ചൂട് ഉയർന്നേക്കാമെന്നും രാവിലെ 11 മുതൽ വൈകുന്നേരം മൂന്നുവരെയുള്ള സമയത്ത് നേരിട്ട് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 6 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യെല്ലോ അലേര്‍ട്ട് തുടരുകയാണ്. കൂടിയ താപനില പതിവില്‍നിന്നും വ്യത്യസ്തമായി മൂന്നോ നാലോ ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന സൂചന. അതോടൊപ്പം ചില പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ദുരന്ത നിവാരണ അതോറിറ്റിയാണ് പുറത്തിറക്കിയ ജാഗ്രത നിര്‍ദ്ദേശം
1. രാവിലെ 11 മുതല്‍ വൈകീട്ട് 3 മണിവരെ തുടര്‍ചയായി വെയില്‍ കൊള്ളരുത്.
2. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കയ്യില്‍ കരുതുക.
3. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക.
4. നിര്‍ജലീകരണമുണ്ടാക്കുന്ന പാനീയങ്ങള്‍ ഒഴിവാക്കുക. (ഉദാ: ചായ, കാപ്പി, സോഫ്റ്റ് ഡ്രിങ്കുകള്‍, മദ്യം, ബിയര്‍ )
5. പുറത്തിറങ്ങുമ്പോള്‍ തലയില്‍ തൊപ്പിയൊ കുടയോ ഉപയോഗിക്കുക. പാദരക്ഷകള്‍ ധരിക്കുന്നത് നിബന്ധമാണ്.
6. വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും , ക്ലാസ്സ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്.
7. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
8. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
9. നിർമ്മാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ,വഴിയോര കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
10. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
11. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.