ഡൽഹിയിൽ കൊവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ആരോഗ്യ പ്രവർത്തകരെ നിരീക്ഷണത്തിലാക്കാതെ നിർബന്ധിച്ച് ജോലി ചെയ്യിക്കുന്നതായി പരാതി. മജീദിയ, ബത്ര ആശുപത്രികളിലെ നഴ്സുമാരോടാണ് മാനേജ്മെന്റിന്റെ ക്രൂരത. മജീദിയ ആശുപത്രിയിൽ ചികിത്സയിലുണ്ടിയിരുന്ന രോഗിക്ക് കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുമായി നേരിട്ട് ബന്ധപ്പെട്ട 20 ആരോഗ്യ പ്രവർത്തകരോടാണ് ഇന്നും ജോലിക്ക് വരാൻ ആവശ്യപ്പെട്ടത്. ഇവരിൽ 4 പേർ മലയാളികളാണ്. അപകടകരമായ സാഹചര്യമായിട്ടും ഇവരോട് ഇതുവരെ നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടില്ല. ബത്ര ആശുപത്രിയിൽ നിരീക്ഷണകാലാവധി കഴിയും മുമ്പ് ജോലിയിൽ തിരികെ കയറാൻ ആവശ്യപ്പെടുകയായിരുന്നു. ഇവിടെ ചികിത്സയിലായിരുന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നഴ്സുമാര്‍ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിലിരുന്നത്. ആകെ 15 നഴ്സുമാരാണ് ഇവിടെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ 5 പേർ മലയാളികളാണ്. പലർക്കും രോഗ ലക്ഷണങ്ങളുണ്ട്.
ആരോഗ്യ പ്രവർത്തകർ ക്വാറന്റൈനിൽ പോകേണ്ട ആവശ്യം ഇല്ലെന്നാണ് ആശുപത്രി മാനേജ്മെന്റിന്റെ വാദം. മതിയായ സുരക്ഷാ ഉപകരണങ്ങൾ ആശുപത്രിയിൽ നഴ്സുമാർക്ക് ഇതുവരെ ലഭ്യമാക്കിയിട്ടില്ല. നിരീക്ഷണത്തിലുള്ളവരോട് രണ്ട് മണിക്കൂറിനുള്ളിൽ ഡ്യൂട്ടിക്ക് എത്തിയില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായി നഴ്സുമാർ പറഞ്ഞു. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ ഡ്യൂട്ടിക്ക് എത്തിയില്ലെങ്കിൽ നഴ്സുമാരുടെ ലൈസൻസും റജിസ്ട്രേഷനും റദ്ദാക്കുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. റജിസ്ട്രേഷൻ റദ്ദ് ചെയ്യാൻ ഡൽഹി നേഴ്സിംഗ് കൗൺസിലിനോട് അവശ്യപ്പെടുമെന്നും ആശുപത്രി അധികൃതർ ക്വാറന്റൈനിലുള്ളവരോട് പറഞ്ഞെന്നും നഴ്സുമാർ വെളിപ്പെടുത്തി.