ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എം പിയുമായ ബ്രിജ് ഭൂഷനെതിരെ പീഡന പരാതി നല്‍കിയ പെണ്‍കുട്ടികളുടെ ജീവന്‍ അപകടത്തിലാണെന്ന് സ്വർണമെഡൽ ജേതാവ് വിനേഷ് ഫോഗാട്ട്. വനിതാ ഗുസ്തിക്കാരുടെ നീതിക്ക് വേണ്ടിയാണ് തങ്ങളുടെ പ്രതിഷേധം. തങ്ങൾ കമ്മിറ്റിക്ക് എതിരല്ല, മറിച്ച് ബ്രിജ് ഭൂഷണും അയാളുടെ ആൾക്കാർക്കും എതിരായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നും വിനേഷ് ഫോഗാട്ട് പറഞ്ഞു. അതേസമയം, 45 ദിവസത്തിനകം ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ ഇന്ത്യയെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കി.
ബ്രിജ് ഭൂഷനെതിരെ നിഷ്പക്ഷമായ രീതിയില്‍ അന്വേഷണം നടത്തണമെന്ന് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്‍ താക്കീത് ചെയ്തു. വിഷയവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന പ്രതിഷേധം നിരീക്ഷിച്ച് വരികയാണെന്നും ഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കി. ഗുസ്തി താരങ്ങളുടെ സമരത്തില്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും ഇടപെട്ടു. ബ്രിജ് ഭൂഷനെതിരായ ലൈംഗിക ആരോപണ കേസില്‍ അന്വേഷണം നടത്തണമെന്ന് ഒളിംപിക് കമ്മിറ്റിയും ആവശ്യപ്പെട്ടു.
പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയുള്‍പ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങളോട് ലൈംഗികാതിക്രമം നടത്തിയ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരുമാസത്തിലേറെയായി ഡല്‍ഹിയില്‍ ഗുസ്തി താരങ്ങള്‍ സമരം ചെയ്യുകയാണ്. മെയ് 27-നകം അറസ്റ്റ് ചെയ്തില്ലെങ്കില്‍ കടുത്ത സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് താരങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബ്രിജ് ഭൂഷണെതിരെ ഒരു നടപടിയും ഉണ്ടാകാതിരുന്നതോടെയാണ് പുതിയ പാര്‍ലമെന്റിനുമുന്നില്‍ വനിതാ മഹാപഞ്ചായത്ത് നടത്തുമെന്ന് പ്രഖ്യാപിച്ചത്.