ഹിന്ദുസ്ഥാൻ ലാറ്റക്സ് വികസിപ്പിച്ച കൊവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾക്ക് ഗുണനിലവാരം ഇല്ലെന്ന് സൂചന. തിരുവനന്തപുരം പബ്ലിക്ക് ഹെൽത്ത് ലാബിൽ നടത്തിയ പരിശോധനയിലാണ് ഫലത്തിൽ പിഴവുകളുണ്ടെന്ന് കണ്ടെത്തിയത്. 300 രൂപ നിരക്കിൽ എച്ച്എൽഎല്ലിൽ നിന്ന ഒരു ലക്ഷം കിറ്റുകൾ വാങ്ങാൻ സംസ്ഥാന സർക്കാർ ഓർഡർ നൽകിയിരുന്നു. ഇതിനിടെയാണ് കിറ്റുകൾക്ക് ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയത് പൊതുമേഖലാ സ്ഥാപനത്തിന് വൻതിരിച്ചടിയാകും. ഓർഡറിന് മുന്നോടിയായി നൽകിയ സാമ്പിളുകളിലാണ് പ്രശ്നം കണ്ടെത്തിയത്. തിരുവനന്തപുരത്തെ പബ്ലിക്ക് ഹെൽത്ത ലാബിന് പുറമെ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റ്യൂട്ടിലും കിറ്റിന്റെ ഗുണപരിശോധ നടത്തുന്നുണ്ട്.
50 കിറ്റുകളുടെ പരിശോധനയാണ് തിരുവനന്തപുരത്ത് നടന്നത്. ഇതിലാണ് കൃത്യതയില്ലായ്മ കണ്ടെത്തിയത്. രണ്ടാം ബാച്ചിന്റെ ഗുണപരിശോധന ഫലം വരാനുണ്ട്. ഇതിന് ശേഷമായിരിക്കും സംസ്ഥാന സർക്കാർ തീരുമാനത്തിൽ എത്തുക. ആലപ്പുഴയിലെ പരിശോധന ഫലത്തിലും തൃപ്തിയില്ലെങ്കിൽ സംസ്ഥാന സർക്കാർ ടെൻഡറിൽ നിന്ന് പിൻവാങ്ങിയേക്കും. 11 കമ്പനികകളാണ് ടെൻഡറിൽ പങ്കെടുത്തത്. എച്ച്എൽഎല്ലിന്റേതായിരുന്നു ഏറ്റവും കുറഞ്ഞ തുകക്കുള്ള ക്വട്ടേഷൻ. തുടർന്നുള്ള പരിശോധനയിലും പരാജയപ്പെട്ടാൽ ടെൻഡറിൽ രണ്ടാം സ്ഥാനത്തുള്ള കൊറിയൻ കമ്പനിയെ പരിഗണിക്കും.