ഡൽഹിയിൽ ദിനംപ്രതി 6 പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയാകുന്നുണ്ടെന്ന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ. 'കുറ്റവാളിക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാന്‍ സർക്കാരും കോടതികളും ഒരേപോലെ പ്രവര്‍ത്തിക്കണം. രാജ്യ തലസ്ഥാനത്ത് ഭയപ്പാടോടെയല്ലാതെ ഒരു സ്ത്രീക്ക് ഇറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. സ്ത്രീകളെ എന്തും ചെയ്യാമെന്ന ധാരണയാണ് പുരുഷന്മാര്‍ക്ക്. അതിനു പാകപ്പെട്ട ഒരു സിസ്റ്റമാണ് ഇവിടുത്തേത്' - മലിവാൾ പറഞ്ഞു. വടക്കൻ ഡൽഹിയിലെ ഷഹബാദ് ഡയറി ഏരിയയിൽ കഴിഞ്ഞ ദിവസം പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
കൊലപാതകത്തെ രാഷ്ട്രീയവൽക്കരിക്കാനും വർഗീയവത്കരിക്കാനുമുള്ള ശ്രമങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, എല്ലാ ഇരകളുടേയും രക്തത്തിന് ഒരേ നിറമാണ് എന്നായിരുന്നു സ്വാതി മലിവാളിന്‍റെ മറുപടി. ജനുവരി ഒന്നിന് അഞ്ജലി എന്ന സ്ത്രീയെ കാറിടിച്ച് വലിച്ചിഴച്ച് പീഡിപ്പിച്ച് കൊന്നശേഷം പ്രതിദിനം രണ്ടായിരത്തോളം പരാതികളാണ് വനിതാ കമ്മീഷന് മാത്രം ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇനിയും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത എത്ര ആയിരം കേസുകള്‍ ഉണ്ടാകും? ഡൽഹിയിൽ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ എക്കാലത്തെയും ഉയർന്ന നിലയിലെത്തി. എന്നിട്ടും രാഷ്ട്രീയം കളിക്കുകയാണ്. ഈ അനീതിക്കെതിരെ അടിയന്തിര ഇടപെടല്‍ ആവശ്യമാണ് ലഫ്റ്റനന്റ് ഗവർണറെയും പോലീസ് കമ്മീഷണറെയും മുഖ്യമന്ത്രിയെയും വനിതാ സംഘടനാ മേധാവികളെയും ക്ഷണിച്ചുകൊണ്ട് അടിയന്തര യോഗം വിളിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെടുകയാണ്- സ്വാതി മലിവാൾ പറഞ്ഞു.