തിരുവനന്തപുരം: ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് പുറപ്പെട്ടു. ജൂണ്‍ എട്ടുമുതല്‍ പതിനെട്ടുവരെയാണ് യാത്ര. നാളെ യുഎൻ ആസ്ഥാനം സന്ദർശിക്കുന്ന മുഖ്യമന്ത്രി ശനിയാഴ്ച രാവിലെ ടൈം സ്ക്വയറിലെ മാരിയറ്റ് മാർക്ക് ക്വീയില്‍ നടക്കുന്ന മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഞായറാഴ്ചയാണ് വ്യവസായ നിക്ഷേപ മീറ്റ്. 12ന് വാഷിങ്ടണില്‍ ലോകബാങ്ക് സൗത്ത് ഏഷ്യ മേഖലാ ഉപാധ്യക്ഷൻ മാർട്ടിൻ റെയിസറുമായി കൂടിക്കാഴ്ച നടത്തും. 14ന് ക്യൂബൻ തലസ്ഥാനമായ ഹവാനയിലേക്ക് പുറപ്പെടുന്ന മുഖ്യമന്ത്രി രണ്ടുദിവസം അവിടെ വിവിധ പരിപാടികളിൽ പങ്കെടുക്കും.
ധനമന്ത്രി കെ.എന്‍. ബാലഗോപാലും സ്പീക്കര്‍ എ.എന്‍. ഷംസീറും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഭാര്യ കമലാവിജയനും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. അരോഗ്യമേഖലയിലെ നേട്ടങ്ങള്‍ വിലയിരുത്താനാണ് ക്യൂബ സന്ദര്‍ശനം. ഈ യാത്രയില്‍ മുഖ്യമന്ത്രിക്കൊപ്പം ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജുമുണ്ടാകും. ചീഫ് സെക്രട്ടറിയടക്കം ഏഴ് ഉദ്യോഗസ്ഥര്‍ യുഎസ് സന്ദര്‍ശനത്തിലും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയടക്കം ഏഴുപേര്‍ ക്യൂബ സന്ദര്‍ശനത്തിലും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.
ലോക കേരളസഭയുമായി ബന്ധപ്പെട്ട സ്‌പോണ്‍സര്‍ഷിപ്പ് വിവാദങ്ങള്‍ക്കും വിദേശസന്ദര്‍ശനം ധൂര്‍ത്താണെന്ന ആരോപണങ്ങള്‍ക്കും ഇടയിലാണ് മുഖ്യമന്ത്രിയുടേയും സംഘത്തിന്‍റെയും അമേരിക്കന്‍ സന്ദര്‍ശനം.