തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. ബിപോർജോയുടെ സ്വാധീനമാണ് സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോട് കൂടിയ മഴയും കനക്കാൻ കാരണം. കേരളാ തീരത്ത് ശക്തമായ കടലാക്രമണത്തിന് സാധ്യതയുണ്ട്. അപകട മേഖലകളില്‍ നിന്ന് മാറിത്താമസിക്കണമെന്ന് നിര്‍ദേശം നല്‍കി.
അതേസമയം, ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉന്നതതല യോഗം ചേർന്ന് സ്ഥിതി വിലയിരുത്തിയിരുന്നു. ജൂണ്‍ പതിനഞ്ചിന് ചുഴലിക്കാറ്റ് കര തൊടും. കച്ച്, സൗരാഷ്ട്ര തീരത്ത് ജാഗ്രതാനിർദേശം നല്‍കി. വ്യാഴാഴ്ച വരെ കടല്‍ പ്രക്ഷുബ്ധമാകുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ പരമാവധി125-135 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് വിലയിരുത്തുന്നത്. ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
അറബിക്കടലില്‍ രൂപംകൊണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ ചുഴലിക്കാറ്റാണ് ബിപോര്‍ജോയ് എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ജൂൺ ആറിന് പുലർച്ചെ 5.30ന് തെക്ക്-കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഇതുവരെ ആറ് ദിവസവും 12 മണിക്കൂറും പിന്നിട്ടു.