തിരുവനന്തപുരം: ആരോപണങ്ങളുടെ ശരശയ്യയില്‍ കിടക്കുന്ന കേരളത്തിലെ മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുത്ത് മനപൂര്‍വമായി ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെ.പി.സി.സി അധ്യക്ഷനെതിരായ കേസ് കള്ളക്കേസാണ്. കഴിഞ്ഞ ദിവസം തനിക്കെതിരെ കേസെടുത്തു. ഇപ്പോള്‍ കെ.പി.സി.സി അധ്യക്ഷനെതിരെ കേസെടുത്തു. ഞങ്ങളെല്ലാം പേടിച്ച് പോകുമെന്നാണോ മുഖ്യമന്ത്രി ധരിച്ചിരിക്കുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു.
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ അകത്ത് പോകേണ്ടയാളാണ് മുഖ്യമന്ത്രി. ലൈഫ് മിഷന്‍ കോഴയില്‍ പങ്ക് കിട്ടിയ മുഖ്യമന്ത്രി ഒന്നാം പ്രതിയാകേണ്ട ആളാണ്. എ.ഐ ക്യാമറയിലും കെ ഫോണിലും ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. കോവിഡ് കാലത്തെ മെഡിക്കല്‍ പര്‍ച്ചേസ് കൊളളയിലും കേസില്ല. സ്വന്തക്കാരെ മുഴുവന്‍ സംരക്ഷിക്കുകയും എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയുമാണ് ചെയ്യുന്നത്. സുധാകരനെതിരെയുള്ള കേസ് രാഷ്ട്രീയമായി നേരിടും. നാട്ടില്‍ ഇരട്ട നീതിയാണ് നടപ്പാക്കുന്നത്. യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക് കുടപിടിച്ച് കൊടുക്കുകയാണ്. പൊലീസിന്റെ വിശ്വാസ്യത ഇത്രമാത്രം തകര്‍ന്നൊരു കാലമുണ്ടായിട്ടില്ല - വി ഡി സതീശന്‍ പറഞ്ഞു.
മോന്‍സന്‍ മാവുങ്കലുമായി കെ സുധാകരന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നടപടി. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചനാക്കുറ്റം അടക്കമുളള ഗുരുതര വകുപ്പുകളാണ് കെ സുധാകരനുമേല്‍ ചുമത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം സ്ഥാപിക്കാനെന്ന് വിശ്വസിപ്പിച്ച് 10 കോടി തട്ടിയതായി കോഴിക്കോട് സ്വദേശികളായ എംടി ഷമീര്‍, സിദ്ദിഖ്, സലിം, മലപ്പുറം സ്വദേശി ഷാനിമോന്‍, തൃശൂര്‍ സ്വദേശി അനൂപ് മുഹമ്മദ് എന്നിവര്‍ നല്‍കിയ പരാതിയില്‍ 2021 സെപ്റ്റംബര്‍ 26-നാണ് ക്രൈംബ്രാഞ്ച് മോന്‍സന്‍ മാവുങ്കലിനെ അറസ്റ്റ് ചെയ്തത്.
25 ലക്ഷം രൂപ മോന്‍സന് കൈമാറുമ്പോള്‍ കെ സുധാകരന്‍ മോന്‍സന്റെ വീട്ടിലുണ്ടായിരുന്നെന്നാണ് പരാതിക്കാരുടെ ആരോപണം. മോന്‍സന്‍ സുധാകരന് 10 ലക്ഷം കൈമാറുന്നത് കണ്ടതായി മോന്‍സന്റെ ഡ്രൈവറായിരുന്ന അജിത്തും ജീവനക്കാരായിരുന്ന ജെയ്‌സണും ജോഷിയും കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. മോന്‍സനും സുധാകരനും ഒന്നിച്ചുളള ചിത്രങ്ങളും പുറത്തുവന്നിരുന്നു. മോന്‍സനെ ആറോ ഏഴോ തവണ താന്‍ കണ്ടിട്ടുണ്ടെന്നും ത്വക്ക് ചികിത്സയ്ക്കായാണ് അവരുടെ വീട്ടില്‍ പോയതെന്നുമാണ് സുധാകരന്‍ നേരത്തെ പറഞ്ഞത്.