തിരുവനന്തപുരം: മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേതാക്കളില്‍ ഒരാളായ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. മറയൂരിലെ മകളുടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. എണ്ണൂറോളം സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മകന്‍ വിദേശത്തേക്ക് പോയതിനെ തുടര്‍ന്നാണ് പൂജപ്പുര രവി മറയൂരിലേക്ക് താമസം മാറ്റിയത്. നാടകങ്ങളിലൂടെയാണ് രവി അഭിനയ ജീവിതം ആരംഭിച്ചത്. കലാനിലയം ഡ്രാമാവിഷൻ എന്നപ്രശസ്ത നാടക ട്രൂപ്പിന്‍റെ ഭാഗമായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1970 കളുടെ പകുതിയോടെയാണ് രവി സിനിമയിലേക്ക് എത്തുന്നത്.
ഹരിഹരന്‍റെ സംവിധാനത്തില്‍ എത്തിയ അമ്മിണി അമ്മാവനിലൂടെയാണ് അദ്ദേഹത്തിന്‍റെ സിനിമയിലെ തുടക്കം. ആദ്യം ചെറിയ വേഷങ്ങളിലാണ് സിനിമകളില്‍ അഭിനയിച്ചിരുന്നതെങ്കിലും പിന്നീട് ക്യാരക്ടര്‍ റോളുകളും ഭംഗിയായി കൈകാര്യം ചെയ്തു. മുത്താരംകുന്ന് പിഒ, ഓടരുതമ്മാവാ ആളറിയാം, പൂരം തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്‍റെ വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 600ൽ അധികം സിനിമകളിൽ പൂജപ്പുര രവി അഭിനയിച്ചിട്ടുണ്ട്. 2016 ല്‍ പുറത്തിറങ്ങിയ ഗപ്പിയാണ് അഭിനയിച്ച അവസാന ചിത്രം.