തിരുവനന്തപുരം: പി ജി പ്രവേശനത്തിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലെ പ്രതിയും എസ്എഫ്ഐ കായംകുളം ഏരിയാ കമ്മിറ്റി മുന്‍ സെക്രട്ടറിയുമായ നിഖില്‍ തോമസ് ഒളിവില്‍. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ ആള്‍മാറാട്ടത്തിന് ശ്രമിച്ച കേസിലെ പ്രതിയായ എസ്.എഫ്.ഐ. നേതാവ് വിശാഖിനേയും മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച മുന്‍ എസ് എഫ് ഐ നേതാവ് കെ വിദ്യയെയും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പോലീസ് കടുത്ത വിമര്‍ശനം നേരിടുന്നതിനിടയിലാണ് നിഖിലും ഒളിവില്‍ പോയിരിക്കുന്നത്.
അതേസമയം, സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നും നിഖിൽ തോമസ് എന്നൊരു വിദ്യാർഥി കലിംഗയിൽ പഠിച്ചിട്ടില്ലെന്നും സർവകലാശാല പോലീസിനെ അറിയിച്ചു. കായംകുളം പൊലീസാണ് വിവര ശേഖരണത്തിനായി കലിംഗ സർവകലാശാലയിൽ എത്തിയത്. എസ്ഐയും സിപിഒയുമടങ്ങുന്ന അന്വേഷണസംഘമാണ് യൂണിവേഴ്സിറ്റിയില്‍ പോയി വിവരങ്ങള്‍ ശേഖരിച്ചത്. ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി നിഖിൽ തോമസിനെതിരെ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്യുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിഖിൽ തോമസിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയതായി എസ്എഫ്ഐ അറിയിച്ചു. സംഘടനയെ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹം വിശദീകരണം നൽകിയത്. കേരളത്തിന് പുറത്തുള്ള പല യൂണിവേഴ്സിറ്റികളുടെയും പേരിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകുന്ന ഏജൻസികൾ കേരളത്തിന് അകത്തും പുറത്തും പ്രവർത്തിക്കുന്നുണ്ട്. ഇത് രാജ്യമാകെ പടർന്ന് കിടക്കുന്ന മാഫിയാ സംഘമാണ്. ഇത്തരം മാഫിയാ സംഘത്തിൻ്റെ സഹായത്തോടെ സർട്ടിഫിക്കറ്റ് നിർമ്മിക്കുന്ന ഒട്ടനേകം ചെറുപ്പക്കാരിൽ ഒരാളായി നിഖിൽ തോമസും മാറി എന്നു വേണം മനസ്സിലാക്കാൻ. ഒരിക്കലും ഒരു എസ്.എഫ്.ഐ പ്രവർത്തകൻ ചെയ്യാൻ പാടില്ലാത്ത പ്രവർത്തനമാണ് നിഖിൽ തോമസ് ചെയ്തത്. അതിനാൽ എസ്.എഫ്.ഐയുടെ മുഴുവൻ പ്രവർത്തകർക്കും പാഠമാകുന്ന രീതിയിൽ നിഖിൽ തോമസിനെ എസ്.എഫ്.ഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി എസ്.എഫ്.ഐ പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു .