കൊച്ചി: തൊപ്പി എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ അറിയപ്പെടുന്ന യൂട്യൂബർ മുഹമ്മദ് നിഹാൽ പൊലീസ് കസ്റ്റഡിയിൽ. എറണാകുളത്തെ സുഹൃത്തിന്‍റെ ഫ്ലാറ്റിൽനിന്ന് വളാഞ്ചേരി പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്. ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമർശം നടത്തിയതിനുമാണ് പൊലീസ് നിഹാലിനെതിരെ കേസ് എടുത്തത്. വാതിൽ ചവിട്ടിപ്പൊളിച്ചാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിന്റെ വീഡിയോയും നിഹാൽ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.
പോലീസുകാരെത്തി മുറി തുറക്കാന്‍ ശ്രമിച്ചെങ്കിലും ഉള്ളില്‍നിന്ന് ലോക്കായിരുന്നു. തുടര്‍ന്ന് താക്കോല്‍ വാതിലിന്റെ താഴ് ഭാഗത്തുകൂടി നിഹാല്‍ പോലീസുകാര്‍ക്ക് കൈമാറി. അവര്‍ക്കും താക്കോല്‍ ഉപയോഗിച്ച് തുറക്കാന്‍ സാധിക്കാതെ വന്നതോടെയാണ് വാതില്‍ ചവിട്ടിത്തുറന്നത്. പോലീസുകാര്‍ ചവിട്ടിപ്പൊളിച്ച ഭാഗത്തുകൂടി നിഹാല്‍ മുറിക്ക് പുറത്തേക്ക് ഇറങ്ങുന്നതടക്കമുള്ള ദൃശ്യം ലൈവിലുണ്ട്.
'പോലീസുകാര്‍ വാതില്‍ ചവിട്ടി പൊളിക്കുന്നുണ്ട്. എന്താണ് സംഭവമെന്ന് അറിയില്ല. രാഷ്ട്രീയ കേസുകള്‍ ഒളിപ്പിക്കുന്നതിനുവേണ്ടിയാണ് പോലീസ് എന്നെ അറസ്റ്റ് ചെയ്യാന്‍ വന്നിരിക്കുന്നത്. കുറച്ചുമുന്‍പ് ഞാന്‍ സാറിനെ വിളിച്ചപ്പോള്‍ അടുത്തദിവസം സ്‌റ്റേഷനില്‍ ഹാജരാകാമെന്ന് അറിയിച്ചതാണ്. ഇപ്പോള്‍ വന്ന് അറസ്റ്റ് രേഖപ്പെടുത്തുന്നത് ഇത് വാര്‍ത്തയാക്കാന്‍ വേണ്ടിയാണ്. ഞാന്‍ ലൈവില്‍ വന്നുവെന്ന് മനസിലായപ്പോള്‍ തെറിവിളിയും ചവിട്ടിപൊളിക്കലും നിര്‍ത്തിയതാണ്. ഭിത്തിക്ക് വിള്ളല്‍ വീണിട്ടുണ്ട്' - നിഹാല്‍ പറഞ്ഞു.
വളാഞ്ചേരിയിലെ കടയുടെ ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം. കട ഉടമയ്ക്കെതിരെയും പൊലീസ് കേസെടുത്തു. നൂറ് കണക്കിന് കുട്ടികൾ പരിപാടിക്ക് തടിച്ചു കൂടിയത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇയാളുടെ വീഡിയോയുടെ ഉള്ളടക്കം അശ്ശീലവും സ്ത്രീവിരുദ്ധവുമാണെന്ന് കാണിച്ച് നേരത്തെത്തന്നെ നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു.