കൊച്ചി: വ്യാജ രേഖ കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള പ്രതി കെ വിദ്യക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് വിദ്യയുള്ളത്. നാളെ വിദ്യയെ കോടതിയിൽ ഹാജരാക്കും. നാളെ തന്നെയാണ് വിദ്യയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നത്. ഇതിനിടയിലാണ് വിദ്യക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.കോട്ടത്തറ ആശുപത്രി സൂപ്രണ്ടും സ്ഥലത്തെത്തി. പിന്നാലെ ഡിവൈഎസ്പി ഓഫീസിൽ നിന്ന് വിദ്യയെ നടത്തിച്ച് പുറത്തെത്തിച്ച ശേഷം ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഇന്നലെയാണ് മണ്ണാര്‍ക്കാട് കോടതി വിദ്യയെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. അട്ടപ്പാടി സർക്കാർ കോളേജിലെ ഗസ്റ്റ് ലക്ചററായി ജോലിയിൽ കയറാൻ വേണ്ടി മഹാരാജ് കോളേജിന്റെ പേരിൽ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുണ്ടാക്കിയെന്നാണ് വിദ്യയ്ക്കെതിരായ കേസ്. ബുധനാഴ്ച രാത്രിയാണ് കോഴിക്കോട് മേപ്പയ്യൂരിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് വിദ്യയെ അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. പതിനഞ്ചു ദിവസം ഒളിവിൽ കഴിഞ്ഞതിനു ശേഷമായിരുന്നു അറസ്റ്റ്.