ഭോപ്പാല്‍: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കനത്ത പോരാട്ടം നടക്കുമെന്ന് പ്രവചിച്ച് എബിപി-സി വോട്ടര്‍ സര്‍വേ. കോണ്‍ഗ്രസ് 108 - 120 സീറ്റ് നേടുമെന്നും ബിജെപി 106-118 വരെ സീറ്റ് നേടുമെന്നുമാണ് പ്രവചനം. ബിഎസ്പിക്ക് പരമാവധി നാല് സീറ്റ് വരെ ലഭിക്കുമെന്നും മറ്റ് പാർട്ടികൾക്കും പരമാവധി നാല് സീറ്റ് വരെ കിട്ടാൻ സാധ്യതയുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപിക്കും കോൺഗ്രസിനും 44 ശതമാനം വീതം വോട്ട് വിഹിതമുണ്ടാകുമെന്നും എബിപി സീ വോട്ടർ പ്രവചിക്കുന്നു. 230 അംഗ നിയമസഭയില്‍ 116 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 114 സീറ്റുകള്‍ നേടി കമല്‍ നാഥിന്‍റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപികരിച്ചിരുന്നു. എസ്പി,ബിഎസ്പി, നാല് സ്വതന്ത്രര്‍ തുടങ്ങിയവരുടെ പിന്തുണയോടെയായിരുന്നു സര്‍ക്കാര്‍ രൂപീകരണം. ബിജെപിക്ക് 108 സീറ്റുകളായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് എംഎല്‍എമാര്‍ മറുകണ്ടം ചാടിയതോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.
ഈ വര്‍ഷം അവസാനമാണ് മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. കമൽനാഥിന്റെ നേതൃത്വത്തിൽ മധ്യപ്രദേശില്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. അതേസമയം, അധികാരം നിലനിര്‍ത്താനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.