ദക്ഷിണ യൂറോപ്പിൽ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഇറ്റലിയിലെ 15 നഗരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. റോം, ഫ്ലോറൻസ്, ബൊലോഗ്ന എന്നിവയുൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യൂറോപ്പിൽ മറ്റൊരു ഉഷ്‌ണതരംഗം അടുത്ത ആഴ്ച വരുന്നതിനാല്‍ താപനില ഇനിയും ഉയരാനാണ് സാധ്യത. അതിന്‍റെ ഭാഗമായി ഇറ്റലി, സ്‌പെയിൻ, ഫ്രാൻസ്, ജർമ്മനി, പോളണ്ട് എന്നിവിടങ്ങളിൽ അതിരൂക്ഷമായ സാഹചര്യങ്ങൾ ഉണ്ടായേക്കാമെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്എ) മുന്നറിയിപ്പ് നല്‍കി. ഈ മാസം ആദ്യം ആഗോളതലത്തില്‍ ഏറ്റവും ചൂടേറിയ ആഴ്ച രേഖപ്പെടുത്തിയതായി യുഎന്‍ വെളിപ്പെടുത്തിയിരുന്നു.
റെഡ് അലർട്ട് പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ 11:00AM നും 02:00 PM നും ഇടയില്‍ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും പ്രായമായവരും നേരിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍പോലും പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും ഇറ്റാലിയൻ സർക്കാർ ഉത്തരവിറക്കി. സാധാരണ ചൂടു കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഉഷ്ണ തരംഗം വ്യാപകമാകുന്നതും അപകടകരമാം വിധം ചൂട് കൂടുന്നതും കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായാണെന്ന് ഇഎസ്എ പറയുന്നു. ഇക്കഴിഞ്ഞ വേനലിൽ യൂറോപ്പിൽ കടുത്ത ചൂട് കാരണം ഏകദേശം 61000 ആളുകൾ മരിച്ചുവെന്നാണ് കണക്ക്. ഇറ്റലി, ഗ്രീസ്, സ്പെയിൻ, പോർച്ചുഗൽ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2022 മെയ് 30 നും സെപ്റ്റംബർ നാലിനുമിടയിൽ മാത്രം 61,672 പേരാണ് ചൂട് കാരണം മരിച്ചത്. ഇത്തവണ ഉഷ്ണകാലം തുടങ്ങിയതുതന്നെ കനത്ത ചൂട് രേഖപ്പെടുത്തിക്കൊണ്ടാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തെക്കന്‍ യൂറോപ്പ് 'സെര്‍ബറസ്' ഉഷ്ണതരംഗത്തില്‍ വീര്‍പ്പുമുട്ടുകയാണ്. ഇറ്റലി, ഗ്രീസ്, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളെയാണ് നിലവില്‍ ഉഷ്ണതരംഗം കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഗ്രീസിൽ താപനില 40 സെന്റിഗ്രേഡില്‍ കൂടുതലാണ്. സിസിലി, സാര്‍ഡിനിയ ദ്വീപുകളില്‍ താപനില 48 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരുമെന്ന് കരുതപ്പെടുന്നു.