മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് ട്രെയിനിന്റെ കോച്ചിന്റെ ബാറ്ററി ബോക്സിൽ തീപിടിത്തമുണ്ടായി. ആളപായമില്ല. ഇന്ന് (തിങ്കള്‍) രാവിലെയായിരുന്നു സംഭവം. നേരത്തെ ഹബീബ്ഗഞ്ച് എന്നറിയപ്പെട്ടിരുന്ന റാണി കമലാപതി സ്റ്റേഷനിൽ നിന്ന് ന്യൂഡൽഹിയിലെ നിസാമുദ്ദീനിലേക്ക് ട്രെയിൻ പുറപ്പെട്ടപ്പോഴാണ് തീപിടിത്തമുണ്ടായത്. തീ പടരുമ്പോള്‍ കോച്ചിൽ 20-22 യാത്രക്കാർ ഉണ്ടായിരുന്നുവെന്നും എല്ലാവരേയും ഉടന്‍തന്നെ സുരക്ഷിതമായി മറ്റ് കോച്ചുകളിലേക്ക് മാറ്റിയെന്നും റെയില്‍വേ ഉദ്യോഗസ്ഥരേ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാവിലെ 6.45ഓടെ സി-12 കോച്ചിന്റെ ബാറ്ററി ബോക്‌സിൽ തീപിടിത്തം ഉണ്ടായത് ചില റെയിൽവേ ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടതാണ് വലിയ അപകടം ഒഴിവാകാന്‍ കാരണം. ട്രെയിന്‍ ഹബീബ്ഗഞ്ചില്‍ നിന്ന് പുറപ്പെട്ടുവെങ്കിലും വിദിഷ ജില്ലയിലെ കുർവായ് - കൈത്തോറ സ്റ്റേഷനുകൾക്കിടയിൽ നിർത്തി. ഉടൻ തന്നെ അഗ്നിശമന സേനാ ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തി യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു.
മധ്യപ്രദേശിലെ റാണി കമലപതി റെയിൽവേ സ്റ്റേഷനും ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനും ഇടയിലുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ഏപ്രിലിലാണ് തുടങ്ങിയത്. 7 മണിക്കൂറും 30 മിനിറ്റും കൊണ്ട് 701 കിലോമീറ്റർ ദൂരം താണ്ടുന്ന ട്രെയിൻ ശനിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും ഉണ്ടാവും.