മണിപ്പൂരിലുണ്ടായത് ഗുരുതരമായ ഭരണഘടനാ ലംഘനമാണെന്നും സംഭവത്തിൽ കുറ്റവാളികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിക്ക് നേരിട്ട് ഇടപെടേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
'ജൂലൈ 28-ന് കോടതി കേസ് പരിഗണിക്കും. അപ്പോഴേക്കും മേഖലയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് കോടതിയെ അറിയിക്കണം. മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങള്‍ അത്രമേല്‍ ക്രൂരമാണ്. കടുത്ത ഭരണഘടനാ ലംഘനമാണ്. ഇത്തരം അക്രമങ്ങൾക്ക് ചുക്കാന്‍ പിടിച്ച കുറ്റവാളികൾക്കെതിരെ കേസെടുക്കാൻ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചും കോടതിക്ക് അറിയണം. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ അതു ചെയ്യാന്‍ ഞങ്ങള്‍ക്കറിയാം'- ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
നഗ്നരായ സ്ത്രീകളെ ആൾക്കൂട്ടം റോഡിലൂടെ ഒരു പാടത്തേക്കു നടത്തിക്കുന്നതാണു പ്രചരിക്കുന്ന വീഡിയോയിലുള്ളത്. മെയ് നാലിന് നടന്ന സംഭവമാണിതെന്നും രണ്ട് സ്ത്രീളെ ഒരു സംഘം യുവാക്കൾ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും ഈ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുവെന്നും മണിപ്പൂര്‍ പോലീസ് ട്വീറ്റ് ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും ഉടൻ തന്നെ അക്രമികളെ പിടികൂടുമെന്നും പോലീസ് പറയുന്നു.