ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന ഡൽഹിയിലെ സിആർപിഎഫ് ആസ്ഥാനം അടച്ചു. ഇവിടെയുള്ള മുതിർന്ന ഉദ്യോഗസ്ഥന്റെ കീഴിൽ ജോലിചെയ്യുന്നയാൾക്കാണ് വൈറസ് ബാധയുണ്ടായത്. ആസ്ഥാനം അടച്ചതായി സിആർപിഎഫ് ഔദ്യോഗികമായി അറിയിച്ചു. ഓഫീസും പരിസരവും അണുവിമുക്തമാക്കാനാണ് ആസ്ഥാനം അടച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. 48 മണിക്കൂർ നേരത്തേക്കാണ് ഓഫീസ് അടച്ചിടുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചാൽ ദീർഘ കാലത്തേക്ക് ഓഫീസ് അടക്കേണ്ടെന്നും, അണുവിമുക്തമാക്കിയതിന് ശേഷം തുറക്കാമെന്നും കേന്ദ്ര സർക്കാറിന്റെ മാർഗ നിർദ്ദേശമുണ്ട്. സിആർപിഎഫിന്റെ മയൂര്‍ വിഹാർ ക്യാമ്പിൽ ജവാന്മാർക്ക് രോഗം സ്ഥിരീകരിച്ചത് ഏറെ ആശങ്കയുണ്ടാക്കിയിരുന്നു. ആസാമിൽ നിന്നുള്ള ജീവനക്കാരൻ എത്തിയതിന് ശേഷമാണ് ക്യാമ്പിൽ രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞയാഴ്ച മധ്യ ഡൽഹിയിലെ നീതി ആയോഗ് ആസ്ഥാനമായ നീതി ഭവനും വ്യോമയാന മന്ത്രാലയവും സമാനമായ രീതിയിൽ അടച്ചിരുന്നു. നീതി ആയോഗ് ഡയറക്ടർക്ക് കൊവിഡ് സ്ഥീരീകരിച്ചതിനെ തുടർന്നാണ് ഓഫീസ് പൂട്ടിയത്. എപ്പിഡമിക്ക് പ്രോട്ടോക്കോൾ പ്രകാരമാണ് നടപടിയെന്ന് നീതി ആയോഗ് അധികൃതർ വ്യക്തമാക്കി. 48 മണിക്കൂർ നേരത്തേക്കാണ് ഓഫീസ് അടച്ചത്. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഡൽഹിയിലെ വ്യോമയാന മന്ത്രാലയം അടച്ചത്. ഏപ്രിൽ 15 നാണ് രോഗി മന്ത്രാലയം സന്ദർശിച്ചത്.