ബംഗളുരു: പ്രധാനമന്ത്രി നരേദ്ര മോദിക്കു മുന്‍പ് കർണാടക മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചത് അദ്ദേഹത്തെ അസ്വസ്ഥനാക്കിയെന്ന് കോണ്‍ഗ്രസ്. അതുകൊണ്ടാണ് ബെംഗളൂരുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്നതിൽ നിന്ന് സിദ്ധരാമയ്യയെ വിലക്കിയതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ചന്ദ്രയാൻ–3യുടെ വിജയകരമായ വിക്ഷേപണത്തെ തുടർന്നാണ് ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നതിനായി പ്രധാനമന്ത്രി ബെംഗളൂരുവില്‍ എത്തിയത്.
പ്രധാനമന്ത്രി ഐഎസ്ആർഒ ശാസ്ത്രജ്ഞരെ നേരിട്ടു കണ്ട് അഭിനന്ദിക്കുന്നതിനു മുൻപ് മുഖ്യമന്ത്രി സിദ്ധരാമയ്യ ശാസ്ത്രജ്ഞരെ കണ്ടിരുന്നു. ഇത് പ്രധാനമന്ത്രിക്ക് അപ്രിയമുണ്ടാക്കി എന്നാണ് കോൺഗ്രസിന്‍റെ ആരോപണം. 'ഇത് നല്ല രാഷ്ട്രീയമല്ല. ഗുരുതരമായ പ്രോട്ടോകോൾ ലംഘനമാണ്. 2008-ൽ മുഖ്യമന്ത്രിയായ മോദി അഹമ്മദാബാദിലെ ബഹിരാകാശ കേന്ദ്രം സന്ദർശിച്ചത് പ്രധാനമന്ത്രി മോദി മറന്നതാണോ? ചന്ദ്രയാൻ–1ന്റെ വിജയകരമായ വിക്ഷേപണത്തിനു ശേഷമായിരുന്നു അത്. ഡോ. മൻമോഹൻ സിങ്ങായിരുന്നു അന്നത്തെ പ്രധാനമന്ത്രി' എന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേഷ് എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും ബുദ്ധിമുട്ടിക്കണ്ട എന്നു കരുതിയാണ് സ്വീകരിക്കാൻ വരേണ്ട എന്ന് മുഖ്യമന്ത്രിയോടും ഗവർണറോടും ആവശ്യപ്പെട്ടതെന്നു പ്രധാന മന്ത്രിയുടെ ഓഫീസ് അറിയിച്ചു.