കർഷകരുടെ പ്രശ്നങ്ങൾ കൃഷി മന്ത്രിയിരിക്കുന്ന വേദിയില്‍ പറഞ്ഞ നടന്‍ ജയസൂര്യക്ക് പിന്തുണയുമായി കെ മുരളീധരൻ രംഗത്ത്. ജയസൂര്യ പറഞ്ഞത് കർഷകരുടെ വികാരമാണ്. പട്ടിണി സമരം നടത്തിയത് കർഷകരാണ്. ജയസൂര്യ ഒരു പാർട്ടിയുടെയും ഭാഗമല്ല. കൃഷി മന്ത്രിയുടെ സിനിമയാണ് പൊട്ടിപോയത്. മന്ത്രി കൃഷി ഇറക്കിയതല്ലാതെ കർഷകരാരും കൃഷി ഇറക്കുന്നില്ല. മന്ത്രിക്ക് വേദിയിൽ തന്നെ ജയസൂര്യക്ക് മറുപടി പറയാമായിരുന്നുവെന്ന് മുരളീധരന്‍ പറഞ്ഞു.
നേരത്തെ, കര്‍ഷകര്‍ അവഗണന നേരിടുന്നുവെന്നും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റണമെന്നും തിരുവോണ ദിനത്തില്‍ പല കര്‍ഷകരും ഉപവാസ സമരത്തിലാണെന്നും കളമശ്ശേരിയില്‍ സംഘടിപ്പിച്ച ഒരു സര്‍ക്കാര്‍ പരിപാടിക്കിടെ ജയസൂര്യ പറഞ്ഞിരുന്നു. മന്ത്രിമാരായ പി പ്രസാദും, പി രാജീവും വേദിയിലിരിക്കെയായിരുന്നു പരാമര്‍ശം. ജയസൂര്യയുടെ പ്രസംഗം പുറത്തുവന്നതോടെ അദ്ദേഹത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിപേരാണ് രംഗത്തു വരുന്നത്.
ജയൂര്യയുടെ പ്രതികരണത്തിന് പിന്നില്‍ അജന്‍ഡയുണ്ടെന്നും അത് നേരത്തെ തീരുമാനിച്ചുറപ്പിച്ച പ്രതികരണമായിരുന്നുവെന്നും കൃഷിമന്ത്രി തുറന്നടിച്ചു. ജയസൂര്യ പറഞ്ഞ, അദ്ദേഹത്തിന്‍റെ സുഹൃത്ത് കൃഷ്ണപ്രസാദടക്കം പാടശേഖരത്തിലെ മുഴുവന്‍പേരും മാസങ്ങള്‍ക്ക് മുമ്പേ നെല്ലിന്റെ വില വാങ്ങിച്ചതാണ്. അദ്ദേഹത്തിന്റെ പേരിലാണ് നെല്ലിന്റെ പൈസ കിട്ടിയിട്ടില്ലെന്ന് വന്നുനിന്ന് പറയുന്നത്. അരങ്ങുതകര്‍ക്കാന്‍ എത്ര കാപട്യമാണ് രംഗത്തേക്കിറക്കുന്നത്? ജയസൂര്യ നല്ല അഭിനേതാവായിരിക്കാം. എന്നാലത് ജനങ്ങളുടെ മുമ്പാകെയല്ല കാഴ്ചവെക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൃഷിക്കാരുടെ പ്രശ്നങ്ങൾ പലനാളുകളായി കേൾക്കുന്നുവെന്നും അത് ഉന്നയിക്കാൻ കൃത്യമായൊരു സ്ഥലം കിട്ടിയപ്പോൾ പറയേണ്ടസമയത്ത് പറയേണ്ടതുപോലെ പറഞ്ഞുവെന്നും അതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും വ്യക്തമാക്കി ജയസൂര്യയും ഇന്ന് രംഗത്തെത്തിയിട്ടുണ്ട്.