'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന ബിജെപിയുടെ നിർദ്ദേശത്തിനെതിരെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ശശി തരൂര്‍ എം പി രംഗത്ത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന രീതി പ്രായോഗികമല്ലെന്ന് അദ്ദേഹം പറഞ്ഞു. അത് പാർലമെന്ററി ജനാധിപത്യത്തിൽ അധിഷ്ഠിതമായ നിലവിലുള്ള സംവിധാനത്തിന് എതിരായിരിക്കും. സഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ പാർട്ടികൾക്ക് അധികാരത്തിൽ തുടരാൻ കഴിയില്ലെന്നതാണ് നിലവില്‍ ഭരണഘടന പറയുന്നത്. അതുകൊണ്ട് അത്തരമൊരു സംവിധാനം നടപ്പിലാക്കല്‍ പ്രായോഗികമല്ല - തരൂര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നമ്മുടേത് ഒരു പാർലമെന്ററി സംവിധാനമാണ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംവിധാനം നടക്കുന്നത് പ്രസിഡന്‍ഷ്യൽ സംവിധാനത്തിൽ മാത്രമാണ്. ഒരു പ്രസിഡന്റിനെ തെരഞ്ഞെടുത്തു കഴിഞ്ഞാൽ അദ്ദേഹത്തിന്റെ കാലാവധി നാലുവർഷമോ അഞ്ചുവർഷമോ ആയിരിക്കും. നമ്മുടേത് ഒരു പാർലമെന്ററി ഡെമോക്രസിയാണ്. ഇവിടുത്തെ നിയമം അനുസരിച്ച് പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ സർക്കാർ രാജിവയ്ക്കണം. അങ്ങനെയാണ് നമുക്ക് ആറുമാസം കൂടുമ്പോൾ തെരഞ്ഞെടുപ്പ് വരാൻ തുടങ്ങിയത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന് വന്നാൽപ്പോലും പിന്നീട് ഈ സംസ്ഥാനങ്ങളിൽ ഭൂരിപക്ഷം നഷ്ടമായി സര്‍ക്കാരുകൾ താഴെവീണാൽ എന്താകും സംഭവിക്കുക. ജനാധിപത്യത്തിൽ ഭൂരിപക്ഷമില്ലെങ്കിൽ ഭരിക്കാനാകില്ല. അവിടങ്ങളിലെല്ലാം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമോ?. ഇതിനെക്കുറിച്ച് ചിന്തിക്കുകയും ചർച്ച ചെയ്യുകയും വേണ്ടേ? വെറുതേ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന മുദ്രാവാക്യം പറഞ്ഞിട്ട് പോകുകയാണ്. അതുപോലെതന്നെ ‘ഒരു നേതാവ്, ഒരു പാർട്ടി, ഒരു മതം, ഒരു ദൈവം’ എന്നൊക്കെ പറഞ്ഞു നടന്നാൽ ഈ രാജ്യത്തിന്റെ ബഹുസ്വരതയെക്കുറിച്ച് ആർക്കും ഒരു ചിന്തയുമില്ലേ? - ശശി തരൂര്‍ പറഞ്ഞു.