പുതുതായി രൂപീകരിച്ച കോൺഗ്രസ് പ്രവർത്തക സമിതിയുടെ ആദ്യ യോഗം ഈ മാസം 16, 17 തീയതികളിൽ തെലങ്കാനയിലെ ഹൈദരാബാദില്‍ നടക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ യോഗം വിളിച്ചതായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് അറിയിച്ചത്. സെപ്തംബർ 17-ന് വിപുലമായ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) യോഗം ചേരുമെന്നും അതിൽ എല്ലാ പിസിസി പ്രസിഡന്‍റുമാരും പങ്കെടുക്കുമെന്നും വേണുഗോപാൽ പറഞ്ഞു.
തെലങ്കാനയിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന്‍റെ തുടക്കമെന്നോണം സെപ്റ്റംബർ 17 ന് വൈകുന്നേരം ഹൈദരാബാദില്‍ ദേശീയ നേതാക്കളെ അണിനിരത്തി കോൺഗ്രസ് റാലി നടത്തും. പ്രവർത്തക സമിതിയംഗങ്ങളടക്കമുള്ള നേതാക്കൾ 17നു രാത്രി സംസ്ഥാനത്തെ 119 നിയമസഭാ മണ്ഡലങ്ങളിലായി പാർട്ടി പ്രവർത്തകർക്കൊപ്പം താമസിക്കും. 18നു നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് റാലികൾ സംഘടിപ്പിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഓഗസ്റ്റ് 20-നാണ് പുതിയ കോൺഗ്രസ് പ്രവർത്തക സമിതിയെ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചത്. 39 അംഗ പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍ നിന്ന് കെ സി വേണുഗോപാല്‍, ശശി തരൂര്‍, എ കെ ആന്റണി എന്നിവരാണ് ഇടംപിടിച്ചത്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായും കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവായും പ്രഖ്യാപിച്ചിരുന്നു. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെട്ടിരുന്നു. സച്ചിന്‍ പൈലറ്റ്, ദീപക് ബാബ്‌റിയ, ഗൗരവ് ഗോഗോയ്, ജിതേന്ദ്ര സിങ്ങ് തുടങ്ങിയ പുതുതലമുറ നേതാക്കള്‍ പ്രവര്‍ത്തക സമിതിയില്‍ ഇടം നേടിയിട്ടുണ്ട്. നേരത്തെ നേതൃത്വവുമായി കലഹിച്ച ജി-23 നേതാക്കളില്‍ നിന്ന് ആനന്ദ് ശര്‍മ്മ, ശശി തരൂര്‍, മുകുള്‍ വാസനിക് എന്നിവരെയും പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.