ഡൽഹി: ഇന്ത്യയുടെ പേര് മാറ്റി ഭാരതം എന്നാക്കുമെന്ന് അഭ്യൂഹം. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പ്രമേയം കൊണ്ടുവന്നേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സെപ്റ്റംബർ 18 മുതൽ 22 വരെയാണ് പാർലമെന്റ് സമ്മേളനം നടക്കുന്നത്. സെപ്റ്റംബർ 9, 10 തിയതികളിലായി നടക്കുന്ന ജി 20 ഉച്ചകോടിയുടെ അത്താഴവിരുന്നിൽ പങ്കെടുക്കാനായി ഡെലിഗേറ്റുകൾക്ക് രാഷ്ട്രപതി ഭവനിൽ നിന്ന് അയച്ച ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിനു പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കോൺഗ്രസ് നേതാവ് ജയ്‌റാം രമേശാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്ന ഭരണഘടനയിലെ വാചകം ഭാരത് ദാറ്റ് ഈസ് ഇന്ത്യ എന്നാക്കാനാണ് ബിജെപിയുടെ നീക്കമെന്ന് ജയ്‌റാം രമേശ് പറഞ്ഞു. രാജ്യത്തിന്റെ ചരിത്രം നശിപ്പിക്കാനും ഇന്ത്യയെ വിഭജിക്കാനുമുളള മോദി സർക്കാരിന്റെ ശ്രമങ്ങൾ തുടരുകയാണെന്നും ഇന്ത്യാ മുന്നണി ഇതുകൊണ്ടൊന്നും പിന്തിരിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഭരണഘടനയുടെ ഒന്നാം അനുച്ഛേദം രാജ്യത്തെ വിശേഷിപ്പിക്കുന്നത് ഇന്ത്യാ ദാറ്റ് ഈസ് ഭാരത് എന്നാണ്. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതാണ് ലോകരാജ്യങ്ങൾ അംഗീകരിച്ച പേര്. സാധാരണ ഹിന്ദിയിൽ എഴുതുമ്പോൾ മാത്രമാണ് ഭാരത് എന്ന് ഉപയോഗിക്കാറുളളത്. ഇന്ത്യ എന്നത് മാറ്റി പാസ്‌പോർട്ടടക്കം എല്ലായിടത്തും ഭാരത് എന്നാക്കാനാണ് കേന്ദ്രസർക്കാർ നീക്കം. പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യാ എന്ന് പേരിട്ടതുമുതൽ ബിജെപി രാജ്യത്തിന്റെ പേരുമാറ്റുമെന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു.