പേരുകൾ മാറ്റുന്ന വിചിത്രമായ കളി കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഇന്ത്യാ സഖ്യത്തിന്‍റെ പേരാണ് പ്രകോപന കാരണമെങ്കില്‍ 'ഇന്ത്യയെ ഇനിമുതല്‍ ഭാരത് എന്ന് വിളിച്ചോളാമേ' എന്നും അദ്ദേഹം പരിഹസിച്ചു. "Alliance for Betterment, Harmony And Responsible Advancement for Tomorrow (BHARAT)" എന്ന് വേണമെങ്കില്‍ പുനര്‍ നാമകരണം ചെയ്യാമെന്നാണ് ശശി തരൂര്‍ പറഞ്ഞത്.
ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുർമ്മു ജി 20 നേതാക്കള്‍ക്ക് അയച്ച അത്താഴവിരുന്നിനുള്ള ക്ഷണക്കത്തില്‍ 'പ്രസിഡന്റ് ഓഫ് ഇന്ത്യ' എന്നതിനു പകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്നാക്കിയിരുന്നു. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച വിശാല പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' (Indian National Developmental Inclusive Alliance) എന്ന് നാമകരണം ചെയ്തതാണ് ബിജെപിയേയും കേന്ദ്ര സര്‍ക്കാറിനേയും ചൊടിപ്പിച്ചത് എന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍. 'ഇന്ത്യ'യെ ഉപേക്ഷിച്ച് 'ഭാരതം' എന്നതിനെ രാജ്യത്തിന്റെ പേരായി മാറ്റാനാണ് ബിജെപിയുടെ നീക്കമെന്നും അവര്‍ ആരോപിക്കുന്നു
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക .
'മോദിക്ക് ചരിത്രത്തെ വളച്ചൊടിച്ച് ഇന്ത്യയെ വിഭജിക്കുന്നത് തുടരാം. എന്നാല്‍ നിങ്ങള്‍ പറയുന്ന 'ഭാരത്' സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ് എന്നോര്‍ക്കുന്നത് നല്ലതാണ്. എന്നാല്‍ 'ഇന്ത്യ' സഖ്യത്തിന്‍റെ ലക്ഷ്യം എന്താണെന്ന് അറിയാമോ? ഈ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ ഐക്യവും സൗഹാർദ്ദവും അനുരഞ്ജനവും വിശ്വാസവും കൊണ്ടുവരിക എന്നതാണ്' എന്നായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശിന്‍റെ പ്രതികരണം.
പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്‌മയ്‌ക്ക് ‘ഇന്ത്യ’ (ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ്) എന്ന പേര് നൽകിയതുമുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ബിജെപി നേതാക്കൾ രോഷം പ്രകടമാക്കിയിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിലും ഇന്ത്യൻ മുജാഹിദീനിലും ഇന്ത്യയുണ്ടെന്ന് മോദി ആക്ഷേപിച്ചു. അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിസ്വ സർമ തന്റെ ട്വിറ്റർ ബയോ 'മുഖ്യമന്ത്രി, അസം, ഭാരത്' എന്നാക്കിയതും ‘ഇന്ത്യ’യെ ബിജെപി ഭയക്കുന്നു എന്നതിന്റെ തെളിവായാണ് കോണ്‍ഗ്രസ് നേതാക്കള്‍ കാണുന്നത്.