കോഴിക്കോട്: കോഴിക്കോട്ട് നിപാ ഭീതി ഒഴിയുന്നു. കഴിഞ്ഞ മൂന്ന് ദിവസവും പുതിയ കേസുകളില്ല. തിങ്കളാഴ്‌ച ലഭിച്ച 71 ഫലങ്ങളും നെഗറ്റീവാണ്. ഇതേത്തുടർന്ന് വടകര താലൂക്കിലെ 58 നിയന്ത്രിത വാർഡുകളിൽ ജില്ലാ കലക്ടർ ഇളവ് പ്രഖ്യാപിച്ചു. കട കമ്പോളങ്ങൾ രാത്രി 8 വരെ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകി. ബാങ്ക് അടക്കമുള്ള സ്ഥാപനങ്ങൾ പകൽ രണ്ടുവരെയും പ്രവർത്തിക്കാം. കോർപറേഷൻ മേഖലയിലെയും ഫറോഖ് മുനിസിപ്പാലിറ്റിയിലെയും വാർഡുകളിലെ നിയന്ത്രണം തുടരും.
നിലവിൽ സമ്പർക്ക പട്ടികയിൽ 1270 പേരുണ്ട്. 136 സാമ്പിള്‍ ഫലങ്ങള്‍ വരാനുണ്ട്. മരിച്ച രണ്ട് പേരുൾപ്പെടെ ആറ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒമ്പത് വയസ്സുള്ള കുട്ടി ഓക്‌സിജൻ സഹായത്തിൽ ചികിത്സയിലാണ്. മറ്റ് മൂന്ന് പേർക്കും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ല.
നിപാ ബാധിതരിൽ രോഗലക്ഷണങ്ങളുടെ തീവ്രത കുറഞ്ഞത് മരണ നിരക്ക് കുറച്ചെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് ആദ്യം നിപാ സ്ഥിരീകരിച്ച 2018-ൽ നിന്ന് അഞ്ച് വർഷം പിന്നിടുമ്പോൾ രോഗലക്ഷണങ്ങളുടെ തീവ്രതയിൽ മാറ്റം പ്രകടമാണ്. ഇത് ചികിത്സയിലെ സങ്കീർണതയും കുറച്ചു. 2018 ൽ രോഗം ബാധിച്ചവരിൽ 19 പേരിലും തീവ്ര രോഗലക്ഷണമുണ്ടായിരുന്നു. രണ്ട് പേർ മാത്രമാണ് രോഗമുക്തി നേടിയത്. ഇത്തവണ രണ്ട് ജീവൻ നഷ്ടമായെങ്കിലും നാലുപേരിൽ ഗുരുതരമായില്ല. നിപാ സ്ഥിരീകരിക്കുന്നതിന് മുമ്പുണ്ടായ രണ്ട് കേസുകളിലാണ് മരണമുണ്ടായത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇത്തവണ ആറുപേരിലും ശ്വാസകോശ സംബന്ധ പ്രശ്‌നങ്ങളായിരുന്നു. പനി, ശരീര വേദന, വിറയൽ, ചുമ, ശ്വാസ തടസം എന്നിവ മൂലമാണ് ചികിത്സ തേടിയത്. നാല് രോഗികളിൽ ഒരാൾക്ക് മാത്രമാണ് വെന്റിലേറ്റർ സഹായം വേണ്ടിവന്നത്. കഴിഞ്ഞ ദിവസം അതും ഒഴിവാക്കി. നിലവിൽ നാലുപേരുടെയും ആരോഗ്യനില തൃപ്‌തികരമാണ്.