പീരുമേട്ടില്‍ പളളി ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഭക്ഷണം കഴിക്കാന്‍ കയറിയ കടയില്‍നിന്ന് ഉണ്ടായ അനുഭവം പങ്കുവെച്ച് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ഷിഹാബ് തങ്ങള്‍. കഞ്ഞിയും മോരും പയറുപ്പേരിയുമെല്ലാം കഴിച്ച് കടയില്‍നിന്ന് ഇറങ്ങിയപ്പോള്‍ കടക്കാരന്‍ തങ്ങളെ തിരിച്ചറിഞ്ഞെന്നും അദ്ദേഹം തന്റെ കൈ പിടിച്ച് സ്വരം താഴ്ത്തി ചെറുചിരിയോടെ ഞാന്‍ സിപിഎമ്മാണ് എന്ന് പറഞ്ഞെന്നും സാദിഖലി തങ്ങള്‍ പറയുന്നു. നമ്മള്‍ കേരളീയരല്ലേ ആര്‍ക്കായാലും രാഷ്ട്രീയം വേണമെന്ന് താന്‍ അവരോട് പറഞ്ഞതെന്നും ഗ്രാമീണതയുടെ നിഷ്‌കളങ്കതയും കുലീനതയുമായിരുന്നു അയാളുടെയും കുടുംബിനിയുടെയും മുഖത്തെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
സാദിഖലി തങ്ങളുടെ കുറിപ്പ്
പീരുമേട്ടിൽ ഇന്നലെ പള്ളി ഉൽഘാടനമുണ്ടായിരുന്നു. രാത്രി വൈകിയതിനാൽ ഇന്ന് മടക്കയാത്ര. വളവും തിരിവും പിന്നിടുന്ന ഹൈറേഞ്ച് റോഡുകൾ. ഇരുവശവും വനം പ്രദേശം. കടകളും മറ്റും കുറവ്. ഉച്ചക്ക് രണ്ടരയോടെ താഴ്‌വാരത്തെത്തി. വെള്ളച്ചാട്ടവും അരുവിയുമുള്ള സ്ഥലം. അവിടെ ചെറിയൊരു കടകണ്ടു. വിശപ്പുണ്ടായിരുന്നതിനാൽ വേഗമിറങ്ങി. ഞാനും സുഹൃത്ത് വി.ഇ..ഗഫൂറും ഡ്രൈവറും ഉള്ളിലേക്ക് കയറി.
"കഞ്ഞിയൊണ്ടു,മോരും പയറുപ്പേരി പപ്പടവുമൊണ്ട്"കടയിലെ സ്ത്രീ ഞങ്ങളോടായി പറഞ്ഞു. കഞ്ഞിയും മോരുമെന്നു കേട്ടപ്പോൾ വിശപ്പ് ഇരട്ടിച്ചപോലായി. തൊട്ടടുത്ത വെളച്ചാട്ടത്തിലെ ശബ്ദവും ആസ്വദിച്ചു ഞങ്ങൾ കഞ്ഞി കുടിച്ചുതീർത്തു. പുറത്തിറങ്ങി കൈകഴുകി തിരിച്ചു വന്നപ്പോൾ കടക്കാരനും പുറത്തുവന്നു.
"ആദ്യം മനസ്സിലായില്ലാട്ടോ,സന്തോഷായി കണ്ടതിലും ഞങ്ങളെ കഞ്ഞികുടിച്ചതിലും,പിന്നാ ഞാനും ഒരു രാഷ്ട്രീയക്കാരനാട്ടോ,എന്റെ കൈപിടിച്ചു സ്വരം താഴ്ത്തി ചെറുചിരിയോടെ പറഞ്ഞു "ഞാൻ സി.പി.എമ്മാ"എന്ന്. അത് നല്ലതല്ലേ ആർക്കായാലും ഒരു രാഷ്ട്രീയം വേണം,നമ്മൾ കേരളക്കാരല്ലേ ഞാനും പറഞ്ഞു.
ഗ്രാമീണതയുടെ നിഷകളങ്കതയും കുലീനതയുമായിരുന്നു അയാളുടെയും കുടുബിനിയുടെയും മുഖത്ത്. അപ്പോഴും പ്രകൃതിക്കു ഇക്കിളിയിട്ട് പൊട്ടിച്ചിരിച്ചും തിമർത്തും കടക്കു പിന്നിൽ വെള്ളം ചാടിക്കൊണ്ടിരുന്നു. ഞങ്ങൾ ഫോട്ടോയെടുത്തു പിരിഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക