31 ലക്ഷത്തിലധികം കുടുംബങ്ങളുള്ള ഗുജറാത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേരും ദാരിദ്ര്യരേഖയ്ക്ക് (ബിപിഎൽ) താഴെയാണെന്ന് റിപ്പോര്‍ട്ട്. ബിപിഎൽ കുടുംബങ്ങളുടെ പ്രതിശീർഷ വരുമാനം ഗ്രാമങ്ങളില്‍ കേവലം 816 രൂപയും നഗരപ്രദേശങ്ങളിൽ 1,000 രൂപയുമാണെന്ന് ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കോൺഗ്രസ് എംഎൽഎ തുഷാർ ചൗധരിയുടെ നിയമ സഭയിലെ ചോദ്യത്തിന് മറുപടിയായി ഗുജറാത്തിൽ ആകെ 31,61,310 ബിപിഎൽ കുടുംബങ്ങള്‍ ഉണ്ടെന്ന് സംസ്ഥാന ഗ്രാമവികസന മന്ത്രി ബച്ചുഭായ് മഗൻഭായ് ഖബാദ് ആണ് വ്യക്തമാക്കിയത്. അതില്‍ 16,28,744 കുടുംബങ്ങളെ അതീവ ദരിദ്രരായും, 15,32,566 കുടുംബങ്ങളെ ദരിദ്രരായും തരംതിരിച്ചിട്ടുണ്ട്. കൂടാതെ, ബിപിഎൽ വിഭാഗത്തിലുള്ള കുടുംബങ്ങളുടെ എണ്ണം വർഷങ്ങളായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2020-21 സാമ്പത്തിക വര്‍ഷത്തില്‍ 1,047 കുടുംബങ്ങൾ ബിപിഎൽ വിഭാഗത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ കേവലം 14 കുടുംബങ്ങൾക്ക് മാത്രമേ അതിൽ നിന്നും കരകയറാന്‍ കഴിഞ്ഞൊള്ളൂ. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1,751 പുതിയ കുടുംബങ്ങളെ ബിപിഎൽ വിഭാഗത്തിലേക്ക് ചേർത്തു. രണ്ട് കുടുംബങ്ങൾ മാത്രമാണ് അവരുടെ നില മെച്ചപ്പെടുത്തിയത്.
31.64 ലക്ഷം ദരിദ്ര കുടുംബങ്ങളിൽ ഒരു ദരിദ്രകുടുംബത്തില്‍ ശരാശരി ആറ് അംഗങ്ങൾ ഉണ്ടെന്ന് അനുമാനിക്കുകയാണെങ്കിൽ, ഗുജറാത്തിലെ ബിപിഎൽ അംഗസംഖ്യ 1 കോടി 89 ലക്ഷം വരുമെന്നാണ്, അതായത് ഏകദേശം മൂന്നിലൊന്ന് പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധൻ ഹേമന്ത് കുമാർ ഷാ പറഞ്ഞു.