കളമശ്ശേരിയില്‍ യഹോവാ സാക്ഷികൾക്കു നേരെ ആക്രമണം നടന്ന ഉടന്‍ "ചത്തത് കീചനെങ്കിൽ കൊന്നത് ഭീമൻ തന്നെ" എന്ന മട്ടില്‍ രംഗത്തെത്തിയ 'വർഗ്ഗീയവാദികളായ മാനവിക വിരുദ്ധര്‍ക്ക്' കേരളത്തെ ഗുജറാത്താക്കാൻ കഴിയില്ലെന്ന് കെ ടി ജലീല്‍ എം എല്‍ എ. മാർട്ടിൻ എന്നയാള്‍ കുറ്റസമ്മതം നടത്തിയതോടെ എല്ലാതരം സംഘികളും പത്തി താഴ്ത്തിയെന്നും വിഷപ്പല്ലുകള്‍ അകത്തേക്ക് വലിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് താനൂരിൽ നടന്ന കുട്ടികളുടെ ശോഭയാത്രക്കു നേരെ അറ്റകൈ പ്രയോഗം നടത്തി കലാപമുണ്ടാക്കാൻ വർഷങ്ങൾക്ക് മുമ്പാണ് സംഘികൾ പ്ലാനിട്ടത്. പദ്ധതി പൊളിച്ച മലപ്പുറം എസ്.പി അന്ന് പറഞ്ഞത്, "ദൈവം മലപ്പുറത്തെ രക്ഷിച്ചു" എന്നാണ്. കളമശ്ശേരിയെ മറയാക്കി കേരളത്തെ മറ്റൊരു "ഗാസ"യാക്കാൻ ആർത്തി പൂണ്ടിറങ്ങിയവരുടെ ഗൂഢാലോചനകളിൽ നിന്ന് കേരളത്തെ ദൈവം വീണ്ടും രക്ഷിച്ചു!
സ്ഫോടനം നടത്തിയതായി സ്വയം അവകാശപ്പെട്ട് വന്നിരിക്കുന്ന മാർട്ടിൻ്റെ വെളിപ്പെടുത്തൽ സാമൂഹ്യ മാധ്യമങ്ങൾ വഴി അദ്ദേഹം തന്നെ പങ്കുവെച്ചത് ഭാഗ്യം. അദ്ദേഹമതിൽ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു. പോലീസ് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ വസ്തുതകൾ പൂർണ്ണമായും പുറത്തുവരൂ. മുൻപിൻ നോക്കാതെ പ്രതി "മാനസിക" രോഗിയാണെന്ന് ആദ്യമേ പ്രഖ്യാപിച്ച് പരിഹാസ്യമാകാൻ ആരും നിൽക്കണ്ട. ഒരു ഇലയനങ്ങിയാൽ ഉത്തരവാദിത്വം കേരളത്തിലെ ഇടതുപക്ഷ സർക്കാരിൻ്റെ ചുമലിൽ കെട്ടിവെക്കാൻ തക്കം പാർത്തിരിക്കുന്നവരുടെ കയ്യിൽ ദയവായി ആയുധം കൊടുക്കാതെ ബന്ധപ്പെട്ടവർ സൂക്ഷിക്കണം.
കളമശ്ശേരിയിൽ യഹോവാ സാക്ഷികൾക്കു നേരെ നടന്ന ആക്രമണത്തിന് പിന്നിൽ "ഹമാസാ"ണെന്ന് ദ്യോതിപ്പിക്കുന്ന കള്ളപ്രചരണമാണ് സംഘികളും കൃസംഘികളും സമൂഹമാധ്യമങ്ങളിൽ നടത്തിയത്. യഹോവ സാക്ഷികളുടെ ജൂതബന്ധം വരെ തീർത്തും തെറ്റായി ചർച്ച ചെയ്യപ്പെട്ടു. ഫലസ്തീൻ അനുകൂലികളുടെ ഇസ്രായേൽ വിരോധത്തോളം അത് വലിച്ചിഴക്കപ്പെട്ടു. പ്രതികൾ തൊപ്പി വെച്ചവരോ താടിയുള്ളവരോ ആയിരിക്കുമെന്ന ഉറപ്പിലാണ് ചില ചാനലുകൾ വാർത്തകൾ മെനഞ്ഞത്. ഏതോ ഒരു പാവം തൊപ്പിക്കാരൻ്റെ ചിത്രം മോമ്പൊടിയായി കാണിക്കുകയും ചെയ്തു. അതിനിടെ എറണാങ്കുളത്ത് രണ്ടു മുസ്ലിം ചെറുപ്പക്കാരെ അറസ്റ്റുചെയ്ത വാർത്തയും പരന്നു.
"ചത്തത് കീചനെങ്കിൽ കൊന്നത് ഭീമൻ തന്നെ" എന്ന മട്ടിലാണ് രണ്ടു കേന്ദ്രമന്ത്രിമാരും ബി.ജെ.പി- സംഘ്പരിവാർ നേതാക്കളും പ്രതികരിച്ചത്. പ്രകാശവേഗതയിലാണ് കേന്ദ്ര ഏജൻസികൾ കൊച്ചിയിൽ പറന്നെത്തിയത്. "കിട്ടിപ്പോയ്" എന്ന ഭാവമായിരുന്നു എല്ലാ വർഗീയഭ്രാന്തന്മാരുടെയും മുഖത്ത്. ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനങ്ങളിലേക്കുവരെ ചിലർ സ്ഫോടനത്തിൻ്റെ വേരുകൾ ആഴ്ത്തിക്കൊണ്ടു പോകാൻ ശ്രമം നടത്തി. മുസ്ലിം വിരുദ്ധർക്ക് "പെരുന്നാൾ മാസം" കണ്ട മേനിയായിരുന്നു.
പക്ഷെ മാർട്ടിൻ എല്ലാം തകർത്തു. ഊഹാപോഹങ്ങൾക്ക് അതോടെ വിരാമമായി. എല്ലാതരം സംഘികളും പത്തി താഴ്ത്തി. വിഷപ്പല്ലുകൾ അകത്തേക്ക് വലിച്ചു. ദുരന്തങ്ങൾ ആഘോഷമാക്കാൻ ഒരുമ്പെട്ടിറങ്ങിയവർ ജോൺബ്രിട്ടാസ് എം.പിയെപ്പോലുള്ള ലക്ഷോപലക്ഷം കറകളഞ്ഞ മനുഷ്യസ്നേഹികളുടെ ശക്തമായ നിലപാട് കണ്ട് മാളത്തിലേക്ക് ഉൾവലിഞ്ഞു.
വർഗ്ഗീയവാദികളായ മാനവിക വിരുദ്ധരേ, കേരളത്തെ നിങ്ങൾക്ക് ഗുജറാത്താക്കാൻ കഴിയില്ല. നാനാജാതി മതസ്ഥരായ മതേതര മനസ്സുള്ള മലയാളികൾ അതിന് സമ്മതിക്കില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക