കൊച്ചി: പ്രശസ്ത മിമിക്രി കലാകാരനും ചലച്ചിത്ര നടനുമായ കലാഭവൻ ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖങ്ങളെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊച്ചിൻ കലാഭവനിലൂടെ ശ്രദ്ധേയനായ ഹനീഫ് നൂറ്റിയമ്പതിലധികം ചിത്രങ്ങളിൽ വേഷമിട്ടു. നിരവധി ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമടക്കം നിരവധി സ്റ്റേജ് പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. എറണാകുളം മട്ടാഞ്ചേരി സ്വദേശിയാണ്.
മട്ടാഞ്ചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനായി ജനിച്ച ഹനീഫ സ്‌കൂൾ കാലഘട്ടത്തിൽ തന്നെ മിമിക്രിയിൽ സജീവമായിരുന്നു. പ്രീഡിഗ്രിയ്ക്കുശേഷം പോസ്റ്റ് ഓഫീസ് ജീവനക്കാരനായും ഹാർഡ് വെയർ കമ്പനിയുടെ സെയിൽസ് റെപ്രസന്റേറ്റീവായും ജോലി ചെയ്തു. ഒപ്പം മിമിക്രി പരിപാടികളും ചെയ്തുപോന്നു. സുഹൃത്തും മിമിക്രി-സിനിമാ താരവുമായിരുന്ന സൈനുദ്ദീനാണ് ഹനീഫിനെ കൊച്ചിൻ കലാഭവനിലെത്തിക്കുന്നത്. കലാഭവനിൽ മിമിക്രി ചെയ്യുന്ന കാലത്താണ് ചെപ്പുകിലുക്കണ ചങ്ങാതി എന്ന സിനിമയിൽ അവസരം ലഭിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പറക്കും തളിക, തുറുപ്പുഗുലാൻ, ജനപ്രിയൻ, തത്സമയം ഒരു പെൺകുട്ടി, പാണ്ടിപ്പട, നല്ലവൻ, ഈ അടുത്ത കാലത്ത്, വെളളരിപ്രാവിന്റെ ചങ്ങാതി, ഉസ്താദ് ഹോട്ടൽ, 2018 തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. സിനിമകളിൽ പലതും ചെറിയ വേഷങ്ങളായിരുന്നുവെങ്കിലും അവ പ്രേക്ഷകശ്രദ്ധ നേടി. ജലധാര പമ്പ് സെറ്റാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. ഭാര്യ: വാഹിദ, മക്കൾ: ഷാറൂഖ്, സിതാര