ചെന്നൈ: തൃഷയ്‌ക്കെതിരെ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ നടൻ മൻസൂർ അലി ഖാൻ മാപ്പുപറഞ്ഞു. തൗസന്റ് ലൈറ്റ്സ് വനിതാ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് തന്റെ പരാമർശത്തിൽ അവർക്ക് വേദനയുണ്ടായതിൽ ഖേദിക്കുന്നുവെന്ന് നടൻ മൊഴി നൽകിയത്. തന്റെ വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലിയോ എന്ന സിനിമയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിനിടെയാണ് തൃഷയടക്കമുള്ള തമിഴ് നടിമാർക്കെതിരെ മൻസൂർ അലി ഖാൻ വിവാദ പരാമർശം നടത്തിയത്. തുടർന്ന് മൻസൂർ അലി ഖാൻ മനുഷ്യരാശിക്കു തന്നെ അപമാനമാണെന്നും ഇനി ഒരിക്കലും അയാള്‍ക്കൊപ്പം സ്‌ക്രീൻ സ്പേസ് പങ്കിടില്ലെന്നും തൃഷ വ്യക്തമാക്കിയിരുന്നു. നടന്റെ പരാമർശത്തിനെതിരെ സംവിധായകൻ ലോകേഷ് കനകരാജും രംഗത്തെത്തിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നടനെതിരെ തമിഴ് അഭിനേതാക്കളുടെയും നിർമ്മാതാക്കളുടെയും സംഘടനകളും മുന്നോട്ട് വന്നു. മൻസൂർ അലി ഖാൻ തൃഷയോട് മാപ്പ് പറയണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. എന്നാൽ പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നും തൃഷ തെറ്റിദ്ധരിച്ചതാണ് എന്നുമായിരുന്നു മൻസൂർ അലി ഖാന്റെ വിശദീകരണം. മാപ്പ് പറയാൻ തയ്യാറല്ല എന്നും നടൻ അന്ന് പറഞ്ഞു. സംഭവത്തിൽ ദേശീയ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.