ഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവെച്ച സുപ്രീംകോടതി വിധിയോട് ആദരപൂര്‍വ്വം വിയോജിക്കുന്നുവെന്ന് കോണ്‍ഗ്രസ് എംപിയും മുതിര്‍ന്ന നേതാവുമായ പി. ചിദംബരം. കോണ്‍ഗ്രസ് എന്നും ആവശ്യപ്പെടുന്നത് ജമ്മു കശ്മീരിന് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കണമെന്നാണെന്നും ഭരണഘടന പ്രകാരം ആര്‍ട്ടിക്കിള്‍ 370 കര്‍ശനമായി ഭേദഗതി ചെയ്യുന്നതുവരെ അതിനെ മാനിക്കണമെന്ന സിഡബ്ല്യൂസി പ്രമേയം കോണ്‍ഗ്രസ് വീണ്ടും ആവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിന് പെട്ടെന്ന് തന്നെ പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കണമെന്ന കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും സംസ്ഥാനത്ത് വേഗത്തില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചിദംബരം പറഞ്ഞു.
അതേസമയം, കശ്മീര്‍ ജനതയ്ക്ക് ആവശ്യം ജനാധിപത്യമാണെന്നും ഏകാധിപത്യമല്ല വേണ്ടതെന്നും കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിങ്വി പറഞ്ഞു. 2014-നു ശേഷം കശ്മീരില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. കശ്മീര്‍ ജനത തെരഞ്ഞെടുക്കാത്ത സര്‍ക്കാരാണ് അവിടെ ഭരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ എന്തിനാണ് കശ്മീരില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുന്ന സര്‍ക്കാരിനെ ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീംകോടതി ശരിവെച്ചത്. നിയമസഭ പിരിച്ചുവിട്ട രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 370-ാം അനുച്ഛേദം താല്ക്കാലികമായിരുന്നു. ഭരണഘടന അസംബ്ലി ഇല്ലാതായപ്പോൾ അനുച്ഛേദം 370 നൽകിയ പ്രത്യേക അവകാശങ്ങളും ഇല്ലാതായി എന്ന് നിരീക്ഷിച്ച കോടതി, ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജമ്മുകശ്മീരിന് പ്രത്യേക ആഭ്യന്തര പരമാധികാരം ഇല്ല. സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്ത് സൃഷ്ടിച്ച താൽക്കാലിക സംവിധാനം മാത്രമാണ് ആര്‍ട്ടിക്കിള്‍ 370. അതുകൊണ്ട്, 370 റദ്ദാക്കാനുള്ള അധികാരം കേന്ദ്രത്തിനുണ്ടെന്ന് നിരീക്ഷിച്ച കോടതി, എത്രയും വേഗം സംസ്ഥാന പദവി തിരികെ നല്‍കണമെന്നും 2024 സെപ്റ്റംബർ 30 നുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും നിര്‍ദ്ദേശിച്ചു.