പത്തനംതിട്ട: ശബരിമലയിൽ തിരക്കിനിടെ അച്ഛനെ കാണാൻ വൈകിയപ്പോൾ കരഞ്ഞ കുട്ടിയുടെ ഫോട്ടോയും വീഡിയോയും ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ സംഘ്പരിവാർ വിദ്വേഷപ്രചാരണം. കരഞ്ഞ കുഞ്ഞിനെ പോലീസുകാരന്‍ ആശ്വസിപ്പിക്കുന്നതും അച്ഛന്‍ കുട്ടിയുടെ അടുത്തേക്ക് വരുന്നതും കഴിഞ്ഞ ദിവസം പുറത്തു വന്ന വീഡിയോയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ ഭാഗമെല്ലാം ഒഴിവാക്കി, കേരളത്തില്‍ ഹിന്ദുക്കളോട് ക്രൂരതയാണ് നടക്കുന്നതെന്ന രീതിയിലാണ് കരയുന്ന കുട്ടിയുടെ ഫോട്ടോ മാത്രം ക്രോപ്പ് ചെയ്ത് സംഘ പരിവാർ പ്രോഫൈലുകൾ പ്രചരിപ്പിക്കുന്നത്.
ആൾട്ട് ന്യൂസിലെ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറാണ് സംഘപരിവാർ പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോയുടെ നിജസ്ഥിതി പുറത്തുവിട്ടത്. മിസ്റ്റർ സിൻഹ എന്ന എക്സ് അക്കൗണ്ടിലൂടെ 'കേരളത്തിലെ ഹിന്ദുക്കളുടെ അവസ്ഥ ഇതാണ്. ഹിന്ദുക്കളായതിന്റെ പേരിൽ കുട്ടികളെപ്പോലും വെറുതെ വിടുന്നില്ല' എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, പിയൂഷ് ഗോയൽ തുടങ്ങിയവർ ഈ പ്രൊഫൈല്‍ ഫോളോ ചെയ്യുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരളത്തിൽ പ്രതീഷ് വിശ്വനാഥൻ അടക്കമുള്ള സംഘപരിവാർ നേതാക്കള്‍ പിണറായി സർക്കാരിന്റെ ഹിന്ദുക്കൾക്കെതിരായ ആക്രമണം എന്ന രീതിയിലാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. മുസ്ലിങ്ങളുമായി ബന്ധപ്പെടുത്തിയും സംഘ്പരിവാർ വ്യാജപ്രചാരണങ്ങൾ നടത്തുന്നുണ്ട്. ഹജ്ജിന് പോകുന്നവർക്ക് എസി ബസ് സൗകര്യമൊരുക്കുന്നുവെന്ന രീതിയിലാണ് ഫോട്ടോകൾ പ്രചരിപ്പിക്കുന്നത്.