മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 10 മാസത്തിനിടെ ആത്മഹത്യ ചെയ്തത് രണ്ടായിരത്തിലധികം കർഷകർ. സംസ്ഥാനത്ത് ഈ വര്‍ഷം ജനുവരി മുതൽ ഒക്‌ടോബർ വരെ 2,366 കർഷകർ ആത്മഹത്യ ചെയ്തതായി ദുരിതാശ്വാസത്തിന്റെയും പുനരധിവാസത്തിന്റെയും ചുമലതലയുള്ള മന്ത്രി അനിൽ പാട്ടിൽ വ്യാഴാഴ്ച നിയമസഭയെ അറിയിച്ചു. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപ ധനസഹായം നൽകുമെന്നും മന്ത്രി പറഞ്ഞു.
വിദർഭ മേഖലയിലെ അമരാവതി റവന്യൂ ഡിവിഷനിലാണ് ഏറ്റവും കൂടുതൽ കർഷകർ ആത്മഹത്യ ചെയ്തത്. ഇവിടെ 951 പേർ ജീവനൊടുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഛത്രപതി സംഭാജിനഗർ മേഘലയിൽ 877 പേരും നാസിക് മേഘലയില്‍ 254 പേരും പൂനെ മേഘലയില്‍ 27 പേരും ആത്മഹത്യ ചെയ്തുവെന്നാണ് റിപ്പോർട്ട്. കണക്കുകള്‍ പ്രകാരം ഓരോ മാസവും 240 കർഷകരാണ് ജീവനൊടുക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കര്‍ഷകരോടും അവർ നേരിടുന്ന വെല്ലുവിളികളോടും മഹാരാഷ്ട്ര സർക്കാര്‍ കാണിക്കുന്ന അവഗണനയാണ് ആത്മഹത്യകൾ കൂടാൻ കാരണമെന്ന് പ്രതിപക്ഷ നേതാവ് വിജയ് വഡേട്ടിവാർ ആരോപിച്ചു. 2022 ജൂലൈ 1 മുതൽ 2023 ജൂലൈ 1 വരെ സംസ്ഥാനത്ത് മൂവായിരത്തിലധികം കർഷക ആത്മഹത്യകൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വിളനാശവും കടക്കെണിയുമാണ് ഇതിന് കാരണം. വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് അടിയന്തരസഹായം നല്‍കുന്നതിന് സംസ്ഥാനം വരൾച്ചബാധിത മേഖലയായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.